പത്തനംതിട്ട: മഴക്കൊപ്പം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വർധിക്കുന്നു. ഒരാഴ്ചക്കിടെ 50ലധികം പേർക്ക് രോഗം ബാധിച്ചു. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യമുള്ളതിനാൽ ഇനിയും രോഗികളുടെ എണ്ണം വർധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിലായി മൈലപ്ര, മെഴുവേലി, കല്ലൂപ്പാറ, കടമ്മനിട്ട, പത്തനംതിട്ട, കോഴഞ്ചേരി എന്നിവിടങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. പത്തനംതിട്ട, അടൂർ നഗരസഭകൾ, സീതത്തോട്, കൊടുമൺ, അരുവാപ്പുലം, തണ്ണിത്തോട്, കോന്നി, കടമ്പനാട്, ആനിക്കാട്, പ്രമാടം, പള്ളിക്കൽ, മല്ലപ്പള്ളി, ഏറത്ത്, ഏഴംകുളം, നാറാണമൂഴി, വള്ളിക്കോട് പഞ്ചായത്തുകളെ ഹോട്ട്സ്പോട്ടുകളായും കണ്ടെത്തിയിട്ടുണ്ട്.
എല്ലാ ബുധനാഴ്ചകളും സ്ഥിതി വിലയിരുത്തി ആരോഗ്യവകുപ്പ് ഹോട്ട്സ്പോട്ട് പട്ടിക പുതുക്കുന്നുമുണ്ട്. നിരന്തരമായ അറിയിപ്പുകളും ബോധവത്കരണവും നടത്തിയിട്ടും വീടുകളിലും പരിസരങ്ങളിലും ഉറവിടനശീകരണം ഉറപ്പാക്കുന്നതിൽ വീഴ്ചവരുത്തുന്നതാണ് ഡെങ്കിപ്പനി കൂടാൻ കാരണമായി വിലയിരുത്തുന്നത്. റബർ തോട്ടങ്ങൾ ഏറെയുള്ളതിനാൽ കൃഷിയിടങ്ങളിൽ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.





























