പത്തനംതിട്ട : പത്തനംതിട്ടയിൽ നരേന്ദ്ര മോദിയെ നേരിട്ട് ഇറക്കി പ്രവർത്തകർക്കിടയിലെ എതിർപ്പ് അലിയിക്കാനുള്ള കഠിന ശ്രമത്തിലാണ് ബി.ജെ.പി നേതൃത്വം. അനിൽ ആന്‍റണിയെ സ്ഥാനാർഥിയാക്കിയതിൽ ഇപ്പോഴും പല നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ വളരെയധികം എതിർപ്പുണ്ട്. മോദി എത്തുന്നതോടെ അത് ഒഴിവാക്കാനാകും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പിയുള്ളത്. പക്ഷെ മോദി വന്നാലും പത്തനംതിട്ടയിൽ ഒരു മാറ്റവും ഉണ്ടാവില്ലെന്ന് എതിർസ്ഥാനാർഥികൾ തുറന്നടിക്കുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം നരേന്ദ്രമോദി ആദ്യമായി പങ്കെടുക്കുന്ന പൊതുയോഗമാണ് പത്തനംതിട്ടയിലേത്.
ജില്ലയിലെ നേതാക്കൾക്കിടയിൽ നടത്തിയ അഭിപ്രായ സർവേയിൽ ഉയർന്നുവന്ന കെ സുരേന്ദ്രന്‍റെയും പിസി ജോർജിനെയും പേരുകൾ വെട്ടി അനിൽ ആന്‍റണിയെ സ്ഥാനാർത്ഥിയാക്കിയതിൽ ഇപ്പോഴും നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ വലിയ വിയോജിപ്പുണ്ട്. അതൃപ്തി പരസ്യമാക്കിയതിന് കർഷക മോർച്ച ജില്ലാ പ്രസിഡന്‍റ് ശ്യം തട്ടയിലിനെ പുറത്താക്കിയതിനാലാണ് പ്രവർത്തകർ അതൃപ്തി പരസ്യമാക്കാത്തത്. പക്ഷെ അനില്‍ ആൻ്റണിക്കായി മോദി തന്നെ രംഗത്തെത്തുമ്പോൾ ഇത് ഇല്ലാതാവും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം. എന്നാൽ നരേന്ദ്ര മോദിയുടെ വരവുകൊണ്ട് പത്തനംതിട്ടയിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് എതിർ സ്ഥാനാർഥികൾ പറയുന്നു.





























