പത്തനംതിട്ട: അടൂരിലെ ഒല ഇലക്ട്രിക് സ്‌കൂട്ടർ വിൽപ്പന കേന്ദ്രത്തിന്‍റെ ഉടമ 2,05,000 രൂപ നഷ്ടപരിഹാരം നൽകാന്‍ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധി. റാന്നി മുണ്ടപ്പുഴ കൊല്ലശ്ശേരിൽ വീട്ടിൽ ശരദ്‌കുമാർ കമ്മീഷനിൽ ഫയൽ ചെയ്‌ത ഹർജിയിലാണ് പിഴ ശിക്ഷ വിധിച്ചത്. ശരത് പുതിയ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുന്നതിനുവേണ്ടി അടൂരിലുള്ള ഓല കമ്പനിയുടെ വില്‍പ്പന കേന്ദ്രം ഉടമയെ ബന്ധപ്പെടുകയും ഒല എസ് വണ്‍ പ്രോ വിഭാഗത്തിൽപ്പെട്ട സ്കൂട്ടർ വാങ്ങുന്നതിനുവേണ്ടി 6,350 രൂപാ അഡ്വാൻസ് നൽകുകയും ചെയ്തു. അതിനുശേഷം ബാലൻസ് തുകയായ 1,47,000 രൂപ ബാങ്ക് ഓഫ് ബറോഡയുടെ ബാംഗ്ളൂർ ശാഖയിലെ കമ്പനിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. 2023 ജൂലെയിലാണ് ഈ രൂപ നിക്ഷേപിച്ചത്. ഹർജികക്ഷി റാന്നിയിലെ ഇൻഡ്യൻ ഓവർസീസ് ബാങ്ക് ശാഖയിൽ നിന്നും ലോണെടുത്താണ് ഇത്രയും രൂപ കമ്പനിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും വാഹനം ഡെലിവറി ചെയ്ത‌് കൊടുക്കാൻ കമ്പനി തയ്യാറായില്ല. മൊത്തം രൂപയും അടച്ചാൽ ഉടനെ വാഹനം അടൂരിൽ എത്തിച്ചുതരാമെന്നാണ് കമ്പനിയുടെ ഉടമ ശരതിനോട് പറഞ്ഞത്. ഇതിനെതിരെയാണ് ഹർജികക്ഷി കമ്മീഷനെ സമീപിച്ചത്.
ഹർജിഫയലിൽ സ്വീകരിച്ച കമ്മീഷൻ ഇരുകൂട്ടരും കമ്മീഷനിൽ ഹാജരാകാൻ നോട്ടീസ് അയച്ചു. ഹർജികക്ഷി ഹാജരാക്കിയ തെളിവുകളുടെയും റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിൽ ഹർജിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശരിയാണെന്ന് കമ്മീഷന് ബോദ്ധ്യപ്പെടുകയാണുണ്ടായത്. ഹർജികക്ഷിയിൽ നിന്നും വാങ്ങിയ 1,53,350 രൂപായും 50,000 രൂപാ നഷ്ടപരിഹാരവും 2,000 രൂപാ കോടതി ചിലവും ചേർത്ത് 2,05,000 രൂപാ ഒരു മാസത്തിനകം എതിർകക്ഷി ഹർജികക്ഷിയ്ക്ക് നൽകാൻ കമ്മീഷൻ വിധി പറയുകയാണുണ്ടായത്. കമ്മീഷൻ പ്രസിഡൻ്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്.





























