മുണ്ടൂർ : പുതിയ നെല്ലിനം പരീക്ഷിച്ചത് രോഗബാധയിൽ മുങ്ങിയതോടെ കർഷകൻ മരുന്നുതളിച്ച് മടുത്തു. മുണ്ടൂർ പഞ്ചായത്തിലെ 17-ാം വാർഡ് തെക്കുംകരയിലെ പുല്ലുണ്ടശ്ശേരി പാടശേഖരത്തിലാണ് സംഭവം. ജി.പി ബാലസുബ്രഹ്മണ്യനാണ് തന്റെ ഒന്നരയേക്കറിൽ പുതിയ നെൽവിത്തായ അക്ഷയ കൃഷിചെയ്തത്. കൃഷിഭവൻ മുഖാന്തരമാണ് വിത്ത് വാങ്ങിയത്. നെൽച്ചെടിയിൽ കതിർ വരുന്ന സമയമായപ്പോഴേക്കും ഓല ചുരുണ്ട് ഉണങ്ങിത്തുടങ്ങി. ഇതിനകം ആറുതവണ മരുന്ന് തളിച്ചതായി ബാലസുബ്രഹ്മണ്യൻ പറഞ്ഞു. എന്നിട്ടും രോഗബാധയ്ക്ക് കുറവില്ല.
നെല്ലിൽ ഓലചുരുട്ടി പുഴുവിന്റെ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. 140 ദിവസം മൂപ്പുള്ള നെല്ല് നട്ടിട്ട് 95 ദിവസം കഴിഞ്ഞു. ഇനി വിളവുണ്ടാവുമോയെന്ന് സംശയമാണ്. നല്ല വിളവുകിട്ടുന്ന നെല്ലിനമാണെന്ന കേട്ടറിവിലാണ് അക്ഷയ വിത്ത് പരീക്ഷിച്ചത്. എന്നാൽ അത് വലിയ തിരിച്ചടിയാണ് ഉണ്ടായത്. പരിസരത്തെ മറ്റ് കർഷകരെല്ലാം ഉമ വിത്താണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കൃഷിവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് മാർഗനിർദേശങ്ങൾ നൽകിയിരുന്നു. നെൽച്ചെടികൾ പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. കാലംതെറ്റിയെത്തിയ മഴയാണ് കാരണമായതെന്നും കർഷകർ സംശയിക്കുന്നു.