ഡൽഹി: പാർലമെന്റ് സുരക്ഷാ വീഴ്ചയിൽ ഇരുസഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കും. പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ രാവിലെ ഇൻഡ്യ മുന്നണി നേതാക്കൾ യോഗം ചേര്‍ന്നു. ഇരുസഭകളും നടപടികൾ നിർത്തിവെച്ച് സുരക്ഷാ വീഴ്ച ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ വിഷയത്തിൽ പാർലമെന്റിൽ വിശദീകരണം നല്‍കാതെ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. പ്രതിഷേധക്കാർക്ക് പാസ് നൽകിയ ബിജെപി എംപി പ്രതാപ് സിംഹയെ പുറത്തക്കണമെന്നാണ് പ്രതിപക്ഷ നിലപാട്.
പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്ത 14 എംപിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കും. ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്ത 13 എംപിമാർക്ക് എതിരായ നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് അധിർ രഞ്ജൻ ചൗധരി ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചു. അതേസമയം വിഷയത്തിൽ ആവശ്യമായ നടപടികൾ സ്പീക്കർ സ്വീകരിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. അതിനാൽ വിഷയത്തിൽ ഇന്നും സർക്കാർ വിശദീകരണം നൽകാനിടയില്ല. പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയിൽ ബിജെപി എംപി പ്രതാപ് സിംഹയെ ഇന്ന് ഡൽഹി പോലീസ് ചോദ്യം ചെയ്തേക്കും. നിലവില്‍ പ്രതാപ് സിംഹ ഡൽഹിയിലില്ല. പാര്‍ലമെന്‍റില്‍ പ്രതിഷേധിച്ച മനോരഞ്ജൻ, സാഗർ ശർമ്മ എന്നിവർക്ക് പാസ് നൽകിയ സാഹചര്യം അടക്കം ചോദിച്ചറിഞ്ഞേക്കും. നിലവിൽ കസ്റ്റഡിയിലുള്ള ആറ് പ്രതികളുടേയും ചോദ്യം ചെയ്യൽ തുടരുകയാണ്.





























