തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പ്രവര്‍ത്തിക്കുന്നത് ബിജെപിക്കും ആര്‍എസ്എസിനും വേണ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗവർണർ പ്രവർത്തിക്കുന്നത് ഭരണഘടന വിരുദ്ധമായാണ്. വായിൽ തോന്നിയത് വിളിച്ച് പറയുന്ന നിലയാണ്. ഇരിക്കുന്ന പദവിയുടെ വലുപ്പം ഗവര്‍ണര്‍ മനസിലാക്കണം. ആർഎസ്എസ് അജണ്ട നടപ്പാക്കും വിധം ഗവര്‍ണര്‍ അധഃപതിച്ചു. ഗവര്‍ണര്‍ സ്ഥാനത്ത് കാലാവധി അവസാനിക്കാൻ പോകുന്നതിന് മുൻപ് അടുത്തതെന്ത് എന്ന് അന്വേഷിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. അത്ര ഗൗരവമേ കാണുന്നുള്ളൂ. ഭീഷണിക്ക് വഴങ്ങില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഇതൊന്നും കേരളത്തിൽ വിലപ്പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ എവിടെയാണ് ക്രമസമാധാനം തകർന്നത് ? ഇമ്മാതിരി വർത്തമാനം പറഞ്ഞ് ഇടതുപക്ഷത്തെ ഭീഷണിപ്പെടുത്തിയാൽ അത് നടക്കില്ല. കുട്ടികളെ അടക്കം പ്രകോപിപ്പിക്കുന്ന സ്ഥിതിയാണ്. മനസിലിരിപ്പാണ് വസ്‌തുനിഷ്ഠം എന്ന് കരുതേണ്ട, അത് നടക്കില്ല. ബ്ലഡി കണ്ണൂരെന്ന് പറഞ്ഞ് ഒരു നാടിനെ അപമാനിക്കാൻ ഗവര്‍ണര്‍ക്ക് എന്ത് അവകാശമാണ് ഉള്ളത് ? ഗവര്‍ണര്‍ക്ക് പിന്നിൽ ആർഎസ്എസും ബിജെപിയുമുണ്ട്. ഗവര്‍ണര്‍ പ്രവർത്തിക്കുന്നത് അവർക്ക് വേണ്ടിയാണ്. ജനാധിപത്യ കേരളം ഒറ്റക്കെട്ടായി ഇതിനെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.





























