ന്യൂഡൽഹി : ഹരിയാന സീറ്റുമായി ബന്ധപ്പെട്ട കോഴക്കേസിൽ കോൺഗ്രസ് ഉന്നത നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നതിനിടെ പാർട്ടി ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിൽ. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് ഉന്നത നേതാക്കളുടെ പേഴ്സണൽ അസിസ്റ്റന്റുമാരെതിരെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയുടെ പേർസണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇവരിൽ രണ്ട് പേരെ ഇതിനോടകം പുറത്താക്കിയതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു.
വിവിധ ആരോപണങ്ങളെ തുടർന്ന് സന്ദീപ് സിങ്, ഷഹാബ് അഹമ്മദ് ഖാൻ, എന്നിവരെയാണ് പുറത്താക്കിയിരിക്കുന്നത്. ഗൗരവ് കുമാറുമായി പണമിടപാട് നടത്തിയതിൽ ഷഹാബ് അഹമ്മദ് ഖാന് പങ്കുണ്ടെന്നാരോപിച്ച് ഗൗരവ് കുമാർ പരാതി നൽകിയതായും റിപ്പോർട്ടുണ്ട്. ഹരിയാനയ്ക്ക് പുറമെ ബിഹാർ, മഹാരാഷ്ട്ര, തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലേക്കും അഴിമതി ആരോപണങ്ങൾ വ്യാപിച്ചതോടെ കോൺഗ്രസ് ഹൈക്കമാൻഡ് കടുത്ത നടപടിയിലേക്ക് നീങ്ങാനാണ് സാധ്യത.






























