വാഷിംഗ്ടൺ: ഇക്കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാൻ യുദ്ധത്തിന്റെ ആദ്യദിനത്തിൽ പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന വ്യോമാക്രമണത്തിൽ ആരുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് ഒരിക്കലും കണ്ടെത്താനായേക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. ‘ആരുടെ പിഴവാണ് ഇതെന്ന കാര്യത്തിൽ അവർ ഈ പ്രശ്നം എപ്പോഴെങ്കിലും പരിഹരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ആ സമയത്ത് എല്ലാ ഭാഗത്തുനിന്നും മിസൈലുകൾ പറക്കുന്നുണ്ടായിരുന്നു. അവിടെ സംഭവിച്ചത് ഭയാനകമായ കാര്യമാണ്, എന്നാൽ എല്ലാ ഭാഗത്തുനിന്നും മിസൈൽ ആക്രമണങ്ങൾ നടക്കുന്നുണ്ടായിരുന്നു’- ട്രംപ് പറഞ്ഞു.
ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളിപ്പറഞ്ഞു. ‘അത് ഞങ്ങളുടെ മിസൈലാണെന്ന് ആരോ പറഞ്ഞു, ഒരുപക്ഷേ അത് ഞങ്ങളുടേതായിരിക്കില്ല. അത് യുഎസിന്റെ മിസൈലാണെന്ന് വിശ്വസിക്കാൻ തക്കതായ ഒന്നും ഞാൻ കണ്ടിട്ടില്ല. അത് നമ്മൾ ചെയ്തതാണെന്ന് ഞാൻ കരുതുന്നില്ല,’- ട്രംപ് പറഞ്ഞു. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ ആക്രമണം നടത്തിയപ്പോഴാണ് തെക്കൻ ഇറാനിലെ മിനാബിലുള്ള പെൺകുട്ടികളുടെ സ്കൂളിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കുട്ടികളും അധ്യാപകരും ഉൾപ്പെടെ 175-ലധികം പേർ കൊല്ലപ്പെട്ടതായി ഇറാൻ അധികൃതർ സ്ഥിരീകരിച്ചിരുന്നു.





























