പത്തനംതിട്ട : ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടികള്‍ മുടക്കി നവീകരിച്ച പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റ് തകര്‍ന്നു തുടങ്ങി. ഒന്നാം ഘട്ടത്തില്‍ അഞ്ച് കോടി രൂപ മുടക്കിയാണ് യാര്‍ഡ് നിര്‍മ്മാണം നടത്തിയത്. ബസുകള്‍ കയറിയിറങ്ങുന്ന യാര്‍ഡില്‍ ടാറിംഗ് ഇളകിമാറിയാണ് കുഴി രൂപപ്പെട്ടത്. മഴ ശക്തമായതോടെ ബസിറങ്ങുന്ന യാത്രക്കാര്‍ ഈ വെള്ളത്തില്‍ ചവിട്ടി വേണം ഇറങ്ങാന്‍. ബസുകളുടെ ടയറുകള്‍ കയറിയിറങ്ങി കുഴി നാള്‍ക്കുനാള്‍ വലുതായിട്ടും കുഴി നികത്തുവാന്‍ പത്തനംതിട്ട നഗരസഭ ഇടപെടുന്നില്ലെന്നാണ് പരാതി. അഞ്ച് കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സ്റ്റാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഈ സ്ഥിതിയിലായത്. നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടോ എന്നും ജനങ്ങള്‍ സംശയിക്കുന്നു.
75000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഏറ്റവും വലിയ യാഡാണ് പത്തനംതിട്ട നഗര സഭയുടെ കീഴിലുള്ള സ്വകാര്യ ബസ് സ്റ്റാന്റില്‍ നിര്‍മ്മിച്ചത്. വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്ന സ്റ്റാന്റ് സി.ഇ.ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 1.10 മീറ്റര്‍ ആഴത്തില്‍ മണ്ണ് നീക്കം ചെയ്ത് പ്രത്യേക അനുപാതത്തില്‍ ജി.എസ്.പി, വൈറ്റ് മിക്സ് എന്നിവ നിറച്ച് അതിന് മുകളില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പാകി ഒന്നാം ഘട്ട നവീകരണം നടത്തിയത്. 230 സ്വകാര്യ ബസുകള്‍ ദിവസവും കയറി ഇറങ്ങുന്ന സ്റ്റാന്റില്‍ മഴക്കാലത്ത് വെള്ളം ഒഴുകി പോകാന്‍ ഓടകളും നിര്‍മ്മിച്ചിരുന്നു. ഇത്രയൊക്കെ ആധുനിക രീതിയില്‍ കോടികള്‍ മുടക്കി നവീകരിച്ച സ്റ്റാന്റ് ആണ് ഇപ്പോള്‍ തകര്‍ച്ചയിലായത്. പൊളിഞ്ഞിളകിയ സ്റ്റാന്റില്‍ കൂടിവേണം യാത്രക്കാരും ബസും കയറി ഇറങ്ങുവാന്‍.




























