പത്തനംതിട്ട : സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പത്തനംതിട്ടയിലെ അറവ് ശാലയിലേക്ക് കന്നുകാലികളെ കൊണ്ടുപോകുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാതെ മൃഗ സംരക്ഷണ വകുപ്പ്. തമിഴ്നാട്ടില്‍ നിന്നും എത്തിക്കുന്ന കാളകളെയാണ് പത്തനംതിട്ട നഗര മധ്യത്തിലടക്കം ഇറച്ചികടകളില്‍ കശാപ്പ് ചെയ്യപ്പെടുന്നത്. എന്നാല്‍ ഇത്തരത്തില്‍ കൊണ്ടുവരുന്ന കാളകളെ നിയമം അനുശാസിക്കുന്ന യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് തിരക്കേറിയ പത്തനംതിട്ട നഗര മധ്യത്തിലൂടെ കൊണ്ടുപോകുന്നത്. പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടൂ അനിമല്‍സ് ആക്ട്, ട്രാന്‍സ്പോട്ട് ഓഫ് അനിമല്‍ റൂള്‍സ്, സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സ് എന്നിവയെ അടിസ്ഥാനമാക്കിയാണ് കശാപ്പ് ചെയ്യുന്ന മൃഗങ്ങളെ വാഹനത്തില്‍ കൊണ്ടുപോകേണ്ടത്.
ഒരു വാഹനത്തില്‍ പരമാവധി 6 കന്നുകാലികളെ മാത്രമേ കൊണ്ടുപോകാവൂ എന്നിരിക്കെ ജില്ലയില്‍ കൊണ്ടുപോകുന്നത് ഇതിലും അധികമാണ്. വാഹനത്തിന്റെ അടിത്തട്ട് മൃഗം വഴുതി വീഴാത്ത വിധത്തില്‍ കയര്‍ പായയോ തടിപലകയോ ആയിരിക്കണം എന്നും വെയിലില്‍ നിന്നും മഴയില്‍ നിന്നും സംരക്ഷണം നല്‍കാന്‍ മേല്‍ക്കൂരയുള്ള വാഹനം ഉപയോഗികണമെന്നും ഇത് സംബന്ധിച്ച നിയമത്തില്‍ പറയുന്നു. എന്നാല്‍ ജില്ലയില്‍ കന്നുകാലികളെ കശാപ്പ് ശാലയിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ഇവയൊന്നും പാലിച്ചിട്ടില്ല എന്നതാണ് വസ്തുത. ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനും മോട്ടോര്‍ വാഹന വകുപ്പും മൃഗസംരക്ഷണ വകുപ്പും തയ്യാറായിട്ടുമില്ല.
പലപ്പോഴും ചെറിയ വാഹനങ്ങളില്‍ വലിയ കാളകളെ അനങ്ങാന്‍ പോലും കഴിയാതെ കുത്തിനിറച്ച് കൊണ്ടുപോകുന്നതും കാണാം. ഇവയ്ക്കൊക്കെ മതിയായ അനുമതികളോ രേഖകളോ ഉണ്ടോ എന്നതും സംശയമാണ്. മൃഗങ്ങളെ കൊണ്ടുപോകുന്ന വാഹനത്തിന് ആര്‍.റ്റി.ഓ യില്‍ നിന്നോ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നോ പ്രത്യേക അനുമതി വാങ്ങണം എന്ന് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ വ്യക്തമായി പറയുമ്പോള്‍ തികച്ചും അശാസ്ത്രീയമായ രീതിയില്‍ ഇത്തരത്തില്‍ മൃഗങ്ങളെ കൊണ്ടുപോകാന്‍ ഇവര്‍ക്ക് ആര് അനുമതി നല്‍കി എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.





























