മാലെ : മാലദ്വീപുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ടൂറിസം അടക്കമുള്ള മേഖലകളിൽ ഇന്ത്യ ബഹിഷ്‌കരണ ആഹ്വാനം നടത്തിയതിന്റെ പ്രത്യാഘാതങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് മാലദ്വീപ് മുൻ പ്രസിഡന്റ് നഷീദ്. നിലവിൽ ഇന്ത്യയിലുള്ള നഷീദ് മാലദ്വീപിലെ ജനങ്ങളുടെ പേരിൽ ക്ഷമാപണവും നടത്തി.’ഞാൻ ഇപ്പോൾ ഇന്ത്യയിലുണ്ട്. ഇന്ത്യയുമായുള്ള ബന്ധം ഉലഞ്ഞത് മാലദ്വീപിനെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഇതിൽ ഞാൻ വളരെ ആശങ്കപ്പെടുന്നു. ഇങ്ങനെ സംഭവിച്ചതിൽ മാലദ്വീപിലെ ജനങ്ങളുടെ പേരിൽ ക്ഷമ ചോദിക്കുന്നു. അവധിക്കാലം ആഘോഷിക്കാൻ ഇന്ത്യക്കാർ മാലദ്വീപിൽ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.
ഞങ്ങളുടെ ആതിഥ്യ മര്യാദയിൽ ഒരു മാറ്റവും ഉണ്ടായിരിക്കില്ല’ നഷീദ് വ്യക്തമാക്കി. മേയ് പത്തിന് മുമ്പ് ഇന്ത്യന്‍ ഉദ്യോഗസ്ഥരും സൈനികരും മാലദ്വീപ് വിടണമെന്ന് പ്രസിഡന്റ് മുഹമ്മദ് മൊയിസു പ്രഖ്യാപിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സംഘർഷത്തിലേയ്ക്ക് കടന്നിരുന്നു. ഇന്ത്യയുമായുള്ള ബന്ധം എല്ലാതരത്തിലും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് മൊയിസു. ഇതിന് പിന്നാലെയാണ് ടൂറിസം മേഖലയിലടക്കം ഇന്ത്യ ബഹിഷ്‌കരണ ആഹ്വാനം നടത്തിയത്.





























