കോന്നി : തണ്ണിത്തോട് ശുദ്ധ ജല പദ്ധതിയുടെ തേക്കുതോട് മൂഴിയിൽ സ്ഥാപിച്ചിരിക്കുന്ന ശുദ്ധജല വിതരണ പമ്പ് ഹൗസിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പൈപ്പുകൾ ചെളി കയറി അടഞ്ഞത് ജല വിതരണത്തെ സാരമായി ബാധിക്കുന്നു. നദിയിൽ നിന്നും പമ്പ് ഹൗസിലെ കിണറിലേക്ക് വെള്ളം പമ്പ് ചെയ്ത് കയറ്റുന്ന പൈപ്പുകൾ ആണ് ചെളി കയറി അടഞ്ഞത്. ആറ് പൈപ്പുകൾ ഉള്ളതിൽ നാലെണ്ണം ചെളി നിറഞ്ഞതിനാൽ രണ്ട് പൈപ്പുകളിൽ കൂടി മാത്രമാണ് വെള്ളം പമ്പ് ചെയ്യുന്നത്. പൈപ്പിൽ നിറഞ്ഞിരിക്കുന്ന ചെളി നീക്കം ചെയ്യാൻ വാട്ടർ അതോറിറ്റി അധികൃതർ പല തവണ ശ്രമിച്ചിട്ടും തടസ്സം നീക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് അറിയുന്നത്. വേനൽ കടുത്തത് മൂലം കുടിവെള്ളം ലഭിക്കാതെ വന്നതോടെ ജനങ്ങളും പ്രതിസന്ധിയിലായി. 2011ൽ ആണ് തണ്ണിത്തോട് ശുദ്ധജല പദ്ധതി ഉത്ഘാടനം ചെയ്തത്. എന്നാൽ അതിന് രണ്ട് വർഷം മുൻപ് തേക്കുതോട് മൂഴിക്ക് സമീപം ഇൻഡേക്ക് പമ്പ് ഹൗസ് സ്ഥാപിച്ച് പദ്ധതി ഭാഗികമായി പ്രവർത്തനം ആരംഭിച്ചിരുന്നു.
തുടക്കത്തിൽ ഇരുപത് കിലോമീറ്ററോളം ദൂരത്തിൽ പൈപ്പ് ലൈനും അൻപത് പൊതു ടാപ്പുകളുമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഇരുനൂറ്റൻപത് കിലോമീറ്റർ പൈപ്പ് ലൈനും ആയിരത്തോളം ഗാർഹിക കണക്ഷനുകളും ഇരുനൂറ്റിയൻപത് പൊതു ടാപ്പുകളുമുണ്ട്. എന്നാൽ പൈപ്പ് ലൈനുകൾ വർഷം തോറും വിവിധ പ്രദേശങ്ങളിലേക്ക് ദീർഘിപ്പിച്ചതല്ലാതെ മോട്ടോറിൻ്റെ പ്രവർത്തന ശേഷി വർധിപ്പിക്കുകയോ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുകയോ ചെയ്തില്ല. ഇത് മൂലം പമ്പിംഗിന് കൂടുതൽ സമയം വേണ്ടി വരുമ്പോൾ കാര്യക്ഷമമായ ശുദ്ധജല വിതരണം സാധിക്കാതെ വരുന്നു. പദ്ധതിയുടെ തുടക്കത്തിൽ ഇൻടേക്ക് പമ്പ് ഹൗസിൽ പറക്കുളം, മൂർത്തിമൺ, കരിമാൻതോട് എന്നിവടങ്ങളിലും പറക്കുളം ബൂസ്റ്റർ പമ്പ് ഹൗസിലും രണ്ട് സെറ്റ് പമ്പും മോട്ടോറും ഉണ്ടായിരുന്നു. പിന്നീട് തകരാറിനെ തുടർന്ന് ബൂസ്റ്റർ പമ്പ് ഹൗസുകളിൽ ഓരോ മോട്ടോർ വീതമായി.
രണ്ട് വർഷം മുൻപ് കരിമാൻതോടിന് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ തകരാറിലായതോടെ കരിമാൻതോട്, മൂർത്തിമൺ എന്നിവിടങ്ങളിലേക്ക് ഒരേ മോട്ടറിൽ നിന്ന് വെള്ളം മാറിമാറി പമ്പ് ചെയ്യുകയാണ്. എന്നാൽ ഇത് വേനൽ കാലത്തെ ശുദ്ധജല ക്ഷാമം നേരിടാൻ പര്യാപ്തമല്ല. സുഗമമായ ജലവിതരണത്തിന് കാലഹരണപ്പെട്ട ഈ ശുദ്ധജല പദ്ധതി ഏറെ മാറ്റങ്ങൾ വരുത്തി നവീകരിക്കുകയോ തണ്ണിത്തോട് മേഖലയിലേക്ക് കുടിവെള്ളമെത്തിക്കാൻ തണ്ണിത്തോട് മൂഴിയിൽ പുതിയ ശുദ്ധജല പദ്ധതി ആവിഷ്കരിക്കുകയോ ചെയ്യണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.





























