പത്തനംതിട്ട : ടൗണിൽ അലഞ്ഞുതിരിഞ്ഞു നടന്ന ക്ഷീണിച്ചവശനായ വയോധികനെക്കണ്ട ആരും തിരിഞ്ഞുനോക്കിയില്ല. അന്വേഷിക്കാനും തുനിഞ്ഞില്ല. പൊല്ലാപ്പാകുമെന്ന ചിന്തതന്നെയായിരുന്നു കാരണം. പക്ഷെ വൃദ്ധന്റെ ദയനീയ സ്ഥിതി കണ്ടിട്ടും കാണാതെപോകാതെ വിഷമം തോന്നി. സുരക്ഷയൊരുക്കപ്പെടുമെന്ന പ്രതീക്ഷയാൽ അയാളുടെ ആരുമല്ലാത്ത ഒരു പെൺകുട്ടി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വിവരമറിയിച്ചു.
അവളുടെ പ്രതീക്ഷ വെറുതെയായില്ല. പോലീസ് വൃദ്ധനെ സുരക്ഷിത കേന്ദ്രത്തിൽ എത്തിക്കുന്നതിനുവേണ്ട നടപടി സ്വീകരിച്ചു. ഇന്നലെ സന്ധ്യക്ക് പന്തളം നഗരത്തിലാണ് തീരെ അവശനായ നിലയിൽ വയോധികനെ കാണുന്നത്. പെൺകുട്ടി അറിയിച്ചയുടൻ തന്നെ പന്തളം പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. വൃദ്ധനെ പോലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു.
മുഷിഞ്ഞ വസ്ത്രം ധരിച്ചിരുന്ന അയാൾ പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. ഇൻസ്‌പെക്ടർ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ പേര് കൊച്ചുകുഞ്ഞുകർത്താ എന്നാണെന്നും വീട്ടുപേര് പൊടിമണ്ണിൽ എന്നാണെന്നും കോഴഞ്ചേരി ഭാഗത്താണ് വീടെന്നും പറഞ്ഞു. തീരെ അവശനായ വൃദ്ധന്റെ ബന്ധുക്കളെയും മറ്റും കുറിച്ചുള്ള വിവരങ്ങൾ തിരക്കാൻ സി പി ഓ അൻവർഷായോട് അദ്ദേഹം നിർദേശിച്ചു.
കോഴഞ്ചേരി ഭാഗത്തെ പഞ്ചായത്ത് അംഗവുമായും മറ്റും ബന്ധപ്പെട്ട അൻവർഷാ ബന്ധുക്കളെപ്പറ്റിയും അന്വേഷിച്ച് വിവരം ധരിപ്പിച്ചത് പ്രകാരം അവരിൽ ചിലരുടെ ഫോൺ നമ്പറുകളിൽ അദ്ദേഹം വിളിച്ചു വിവരം തിരക്കി. കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ ഇയാൾ സ്ഥിരമായി വീട്ടിൽ നിന്ന് ഇറങ്ങി നടക്കുന്നയാളാണെന്നും ഈ അവസ്ഥയിൽ കൂട്ടിക്കൊണ്ടുപോകാൻ നിവൃത്തിയില്ലെന്നും സംരക്ഷിക്കാനാവില്ലെന്നുമാണ് ബന്ധുക്കൾ പ്രതികരിച്ചത്.
പക്ഷെ വൃദ്ധനെ കൈവിടാൻ മനുഷ്യത്വം അനുവദിക്കാതിരുന്ന ഇൻസ്‌പെക്ടർ മുൻകയ്യെടുത്ത് സുരക്ഷിത കേന്ദ്രത്തിൽ എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം കിടങ്ങന്നൂർ കരുണാലയം ചാരിറ്റബിൾ ട്രസ്റ്റ് അധികൃതരുമായി ബന്ധപ്പെട്ടു. ചെയർമാൻ അബ്ദുൽ അസീസുമായി വിശദമായി സംസാരിച്ചപ്പോൾ വൃദ്ധനെ ഏറ്റെടുക്കാമെന്ന് സമ്മതിച്ചു. തുടർന്ന് കാര്യങ്ങൾ വേഗത്തിലായി. ചെയർമാനും ട്രസ്റ്റിന്റെ ലീഗൽ അഡ്വൈസർ മുഹമ്മദ് റാഫിയും സ്ഥലത്തെത്തി എൺപത്തിയഞ്ചുകാരനായ ഇയാളെ ഉടനടി ഏറ്റെടുത്തു.
വയോധികന്റെ മതിയായ ചികിത്സ, ആരോഗ്യം, സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ ക്രമീകരണങ്ങൾ ചെയ്യുന്നതിൽ എല്ലാവിധ സഹകരണവും പോലീസ് സ്ഥാപനഅധികൃതർക്ക് ഉറപ്പും നൽകി. പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് ഐ ഷിജു, എസ് സി പി ഓ രാജു, സി പി ഓമാരായ അൻവർഷാ, രഘു, അർജുൻ, ഗണേഷ് ഗോപാൽ എന്നിവരും വയോധികനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
































