തിരുവനന്തപുരം : വി.ഡി സതീശൻ സർക്കാരിലെ വകുപ്പ് വിഭജനം പൂർത്തിയാക്കി മുഖ്യമന്ത്രി പട്ടിക ഗവർണർക്ക് സമർപ്പിച്ചു. ഗവർണർ പട്ടിക അംഗീകരിച്ച് ചീഫ് സെക്രട്ടറിക്ക് കൈമാറുന്നതോടെ ഇതു സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങും. ധനം, തുറമുഖം, പൊതുഭരണം എന്നീ നിർണ്ണായക വകുപ്പുകൾ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ രമേശ് ചെന്നിത്തലയ്ക്കാണ് ആഭ്യന്തരം, വിജിലൻസ് വകുപ്പുകളുടെ ചുമതല. കെ.പി.സി.സി അധ്യക്ഷനായ സണ്ണി ജോസഫ് റവന്യൂ മന്ത്രിയാകും.
ആരോഗ്യ വകുപ്പാണ് കെ. മുരളീധരന് നൽകിയിരിക്കുന്നത്. നേരത്തെ കെ. മുരളീധരന് നൽകുമെന്ന് കരുതിയിരുന്ന ദേവസ്വം വകുപ്പ് എ.പി. അനിൽകുമാറിന് നൽകി. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ഓ ജെ ജനീഷിന് തൊഴിൽ വകുപ്പും യുവജനകാര്യ വകുപ്പും നൽകാൻ തീരുമാനമായി. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട ഫയൽ ഗവർണർ അംഗീകരിച്ച ശേഷം ഉച്ചയോടുകൂടി ചീഫ് സെക്രട്ടറിക്ക് കൈമാറും. ഇന്ന് വൈകുന്നേരത്തോടെ വകുപ്പ് വിഭജനം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങും. ഇതോടെ പുതിയ മന്ത്രിസഭയുടെ പ്രവർത്തനങ്ങളിൽ പൂർണ്ണമായ വ്യക്തത വരും.





























