പത്തനംതിട്ട : ബിജെപി സഖ്യകക്ഷിയായ അജിത് പവാറിന്റെ പാർട്ടിയിലേക്ക് രണ്ട് എംഎൽഎമാർക്ക് 50 കോടി വീതം വാഗ്ദാനം ചെയ്തു എന്നതിന്റെ പേരിൽ തോമസ്കെ തോമസിന്റെ മന്ത്രിസ്ഥാനം നിഷേധിച്ച മുഖ്യമന്ത്രിയുടെ ധാർമികത ദേവ ഗൗഡയുടെ ജനതാദൾ കേരളത്തിൽ കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കിയും മാത്യു ടി തോമസ് എംഎൽഎ മുന്നണിയിൽ ഒപ്പം നിർത്തിയിരിക്കുന്നതിന്റെയും ധാർമികത വെളിപ്പെടുത്തണമെന്നും ഈ കാര്യത്തിൽ മുഖ്യമന്ത്രി കാണിക്കുന്ന ഇരട്ടത്താപ്പ് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാകുമെന്നും യുഡിഎഫ് ജില്ലാ ചെയർമാനും കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ടുമായ ശ്രീ വർഗീസ് മാമൻ പ്രസ്താവിച്ചു.
കർണാടകയിൽ ബിജെപിയുടെ സഖ്യകക്ഷിയും കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാരിൽ അഖിലേന്ത്യ പ്രസിഡന്റ് ദേവഗൗഡിയുടെ മകൻ കുമാരസ്വാമി കേന്ദ്രമന്ത്രിയായിരിക്കുന്ന ജനതാദൾ എസ് എന്ന പാർട്ടിയുടെ പ്രതിനിധി കൃഷ്ണൻകുട്ടിയെയാണ് മുഖ്യമന്ത്രി സംസ്ഥാനത്ത് മന്ത്രിസഭയിൽ നിലനിർത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണെന്നും ഇതു കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും വർഗീസ് മാമൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് പറയുന്ന വാക്കിൽ അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ കൃഷ്ണൻകുട്ടിയെയും മാത്യു ടി തോമസിനെയും ഇടതുമുന്നണിയിൽ നിന്നും പുറത്താക്കുവാൻ ആർജ്ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





























