തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പദവി ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് രണ്ടര മാസം. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ള സുപ്രധാന നടപടികൾ പൂർണമായി തടസപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ സർക്കാർ ശിപാർശ ചെയ്ത കെ.ജി സനൽകുമാറിന്‍റെ നിയമനം ഗവർണർ മരവിപ്പിച്ചതിൽ വി.ഡി സതീശൻ സർക്കാരും തുടർനടപടിയിലേക്ക് കടന്നിട്ടില്ല. കമ്മീഷണറായിരുന്ന എ. ഷാജഹാൻ മാർച്ച് 30ന് വിരമിച്ചതിന് ശേഷം പുതിയ നിയമനം നടന്നിട്ടില്ല. എൽഡിഎഫ് സർക്കാരിന്‍റെ അവസാന സമയത്ത് സനൽകുമാറിന്‍റെ പേര് കമ്മീഷണർ സ്ഥാനത്തേക്ക് നിർദേശിച്ചിരുന്നെങ്കിലും ഗവർണർ അംഗീകരിച്ചിരുന്നില്ല. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയെ തുടർന്ന് ഹൈക്കോടതി സമ്മതപത്രം ആവശ്യപ്പെട്ട ഗവർണർ നിയമന അംഗീകാരം മരവിപ്പിക്കുകയുമായിരുന്നു.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ടും കമ്മീഷണർ സ്ഥാനത്തേക്ക് ഇതുവരെ പുതിയ പേരുകളൊന്നും ശിപാർശ ചെയ്തിട്ടില്ല. നിലവിൽ കമ്മീഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷൻ ഓഫീസിലെ ദൈനംദിന ഓഫീസ് കാര്യങ്ങൾ മാത്രം മുന്നോട്ടുപോകുന്നത്. നിലവിൽ ഇരുപതോളം വാർഡുകളിലാണ് ജനപ്രതിനിധികളുടെ ഒഴിവുള്ളത്. ഇതിൽ നേരത്തെ തദ്ദേശ ജനപ്രധിനിതികളായ ഏഴ് പുതിയ എംഎൽഎമാരും ഉൾപ്പെടും. ഒരു വാർഡിൽ ജനപ്രതിനിധിയുടെ ഒഴിവ് വന്ന് ആറുമാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. പുതിയ കമ്മീഷണർ ചുമതലയേറ്റ്, വോട്ടർപട്ടിക പുതുക്കൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ ഇനി തെരഞ്ഞെടുപ്പ് സാധ്യമാകൂ. ഇതിനായി ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും ഇനിയും സമയമെടുക്കും.





























