ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്ത സംഭവത്തിൽ രാജസ്ഥാനിലെ സർക്കാർ സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. രാജസ്ഥാനിലെ അൽവാറിലുള്ള താനാഗാസി റൗബാവി പദക് സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ലാൽചന്ദ് മീണയ്‌ക്കെതിരെയാണ് നടപടി. ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പിന്നാലെയാണ് പ്രിൻസിപ്പൽ ഒൻപത് മുതൽ 12–ാം ക്ലാസ് വരെയുള്ള ഇരുനൂറോളം വിദ്യാർഥികളുമായി സ്കൂളിൽ നിന്ന് 2 കിലോമീറ്റർ അകലെയുള്ള ചെക്ക് ഡാമിലെത്തിയത്. വനിതാ അധ്യാപകരാരും സംഘത്തിലുണ്ടായിരുന്നില്ല. കഴിഞ്ഞ നാല് വർഷമായി അപകടസാധ്യത കാരണം പൊതുജനങ്ങൾക്ക് പ്രവേശനം തടഞ്ഞിരുന്ന ജലാശയത്തിലേക്കാണ് കുട്ടികളെ കൊണ്ടുപോയത്.
11 അടിയോളം വെള്ളമുണ്ടായിരുന്ന ഈ ഡാമിലേക്ക് സുരക്ഷാ മുൻകരുതലുകളൊന്നുമില്ലാതെ കാട്ടുപാതയിലൂടെ നടന്നെത്തുകയായിരുന്നു. നീന്തൽ പഠിപ്പിക്കാനെന്ന വ്യാജേനയാണ് പ്രിൻസിപ്പൽ കുട്ടികളെ ഡാമിലെത്തിച്ചതെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നു. വിദ്യാർഥികൾ തന്നെ പകർത്തിയ കുളിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പെരുമാറ്റച്ചട്ട ലംഘനം നടത്തിയ പ്രിൻസിപ്പലിനെതിരെ രാജസ്ഥാൻ സിവിൽ സർവീസസ് ചട്ടപ്രകാരം വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. സസ്പെൻഷൻ കാലയളവിൽ ബിക്കാനീറിലെ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റിലായിരിക്കും ലാൽചന്ദ് മീണയുടെ ആസ്ഥാനം.





























