കോന്നി : പഞ്ചായത്ത് റോഡ് സംരക്ഷണ മതിലിനു മുകളിൽ സ്വകാര്യ വ്യക്തി മതിൽ കെട്ടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ചെങ്ങറ സഹകരണ മെമ്മോറിയൽ റോഡ് വികസന സമിതി കോന്നി ഗ്രാമ പഞ്ചായത്തിൽ പരാതി നല്കി. ചെങ്ങറ മാർത്തോമ്മാ പള്ളിക്കു സമീപം വീതി കുറഞ്ഞ ഭാഗത്താണ് ഇത്തരത്തിൽ കൈയ്യേറ്റം നടക്കുന്നതായി പരാതി നൽകിയത്. ഇത് തടയണമെന്ന് റോഡ് വികസന സമിതി ആവശ്യപ്പെട്ടു. അട്ടചാക്കൽ കുമ്പളാം പോയ്ക റോഡിലെ ചെങ്ങറ കുരിശും മൂട് ജംഗ്ഷനിൽ നിന്ന് തുടങ്ങി പഴയ പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരമുള്ള റോഡിൽ സ്വകാര്യ വ്യക്തി മതിൽ കെട്ടുന്നത് തടയണമെന്ന് അവശ്യപ്പെട്ട് ആണ് റോഡ് വികസന സമിതി ഭാരവാഹികൾ കോന്നി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്.
കോന്നി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലാണ് പ്രദേശം. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ മുതൽ മുടക്കിൽ കോൺക്രീറ്റ്, ടാറിങ് നടത്തുന്ന പണികൾ നടക്കുന്നതിനിടയിലാണ് സ്വകാര്യവ്യക്തി മതിൽ കെട്ടുന്നതായി പരാതി ഉയരുന്നത്. ഗതാഗത സൗകര്യങ്ങൾ പരിമിതമായിരുന്ന കാലത്ത് നാട്ടുകാർക്ക് ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴത്തോട്ടം, പുതുക്കുളം, മലയാലപ്പുഴ വഴി പത്തനംതിട്ടയിലേക്ക് പോകാൻ നിർമ്മിച്ച റോഡാണിത്. ഹാരിസൺ മലയാളം പ്ലാന്റേഷനിലെ തൊഴിലാളികളും പതിവായി ഈറോഡ് ഉപയോഗിച്ചിരുന്നു. ഈ റോഡിലൂടെ ചെങ്ങറ ജിസിഎസ്എൽ പി സ്കൂൾ ജംഗ്ഷനിലും എത്താം. റോഡ് വികസന സമിതി ചെയർമാൻ എൻ എൻ രാജപ്പൻ, വൈസ് ചെയർമാൻ എബ്രഹാം വാഴയിൽ, കൺവീനർ എബ്രഹാം ചെങ്ങറ, ജോയിന്റ് കൺവീനർ ജെയിംസ് പ്ലാന്തോട്ടത്തിൽ, ട്രഷറർ ബെഞ്ചമിൻ പി മാത്യു എന്നിവർ ചേർന്നാണ് പരാതി നൽകിയത്.





























