പത്തനംതിട്ട : സഹകരണ മേഖല മുഴുവൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ കൊടിക്കീഴിൽ ആക്കുന്നതിന് സി.പി.എം കഴിഞ്ഞ 10 വർഷം കാട്ടിയ വഞ്ചനയാണ് ഇന്ന് സഹകരണ മേഖല അനുഭവിക്കുന്നതെന്ന് ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കേരള പ്രൈമറി കോ – ഓപ്പറേറ്റീവ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നായിരുന്ന തിരുവല്ല ഈസ്റ്റ് കോ -ഓപ്പറേറ്റീവ് ബാങ്ക്. ഭരണം പിടിക്കാൻ അന്നത്തെ ജില്ലാ സഹകരണ സംഘo ജോയിന്റ് രജിസ്ട്രാര്‍ കൊല്ലം ജില്ലയിൽ നിന്നും ആളിനെ ഇറക്കി കള്ളവോട്ട് ചെയ്യിച്ചു. ഇത് പോലെ തന്നെയാണ് ജില്ലയിലെ പല സഹകരണ ബാങ്കുകളും ഭരണം പിടിച്ചതെന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
സഹകരണ മേഖലയിൽ നിന്നും യഥാർത്ഥ സഹകാരികൾ ഇന്ന് മാറി നിൽക്കുകയാണ്. സഹകരണ മേഖല കുറ്റമറ്റ രീതിയിൽ പ്രവർത്തനം നടത്തുവാനാണ് യു.ഡി.എഫ്. ആഗ്രഹിക്കുന്നത്. സഹകരണ മേഖലയോട് സഹകാരികൾക്കുള്ള വിശ്വാസം വീണ്ടെടുക്കണം. എങ്കിൽ മാത്രമേ നല്ല നിലയിൽ ഈ മേഖല മുന്നോട്ട് പോകാൻ കഴിയു എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് റെജി വി.ജെ അദ്ധ്യക്ഷത വഹിച്ചു. സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് ചാൾസ് ആന്റണി, ജോഷ്വാ മാത്യു, തോമസ് മാത്യു, കെ.കെ.മാത്യു, കെ.ഈ.തോമസ്, സാം മാത്യു, ജിജി സ്‌കറിയ, സുരേഷ് പാണിൽ, രാജു വർഗീസ്, തോമസ്.ജി, സജി മാത്യു, ഹരി കുമാർ, കുഞ്ഞുമോന്‍ വി.കെ, തോമസ് എം.ഒ, എ.കുഞ്ഞുമോള്‍ എന്നിവർ പ്രസംഗിച്ചു.




























