കോട്ടയം : പിണറായി വിജയന്റെയും പി.എ. മുഹമ്മദ് റിയാസിന്റെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് ബിജെപിയും കോൺഗ്രസും ചേർന്നുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ വി.എൻ. വാസവൻ ആരോപിച്ചു. ഇത് കേവലം ഒരു അന്വേഷണമല്ലെന്നും രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം പറഞ്ഞു. ‘മോദി-ഇഡി-വിഡി’ (നരേന്ദ്ര മോദി, ഇഡി, വി.ഡി. സതീശൻ) എന്നീ മൂന്നു ഘടകങ്ങൾ ചേർന്നുള്ള ഒരു ഡീൽ ഇതിന് പിന്നിലുണ്ടെന്ന് വാസവൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷം ബിജെപിയുമായി ഡീൽ ഉണ്ടാക്കിയെന്ന് പ്രചരിപ്പിച്ചവർ തന്നെ കർട്ടന് പിന്നിൽ ബിജെപിയുമായി ഒത്തുകളിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ രണ്ട് വിജിലൻസ് കോടതികളും ഹൈക്കോടതിയും സുപ്രീം കോടതിയും പരിശോധിച്ചു തള്ളിക്കളഞ്ഞ കേസുകളിലാണ് ഇപ്പോൾ റെയ്ഡ് നടക്കുന്നത്. നിലവിൽ ഒരു എഫ്‌ഐആർ പോലും ഇല്ലാത്ത സാഹചര്യത്തിലാണ് ഈ നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വി.ഡി. സതീശൻ ആർഎസ്എസ് താത്വിക ആചാര്യൻ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വണങ്ങിയത് ചൂണ്ടിക്കാട്ടിയ വാസവൻ, സതീശന്റെ ബിജെപി ബന്ധം പകൽ പോലെ വ്യക്തമാണെന്നും ആരോപിച്ചു.





























