റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ എസ്.സിപ്പടിയിൽ അശാസ്ത്രീയ നിർമ്മാണം മൂലം അപകടക്കെണിയൊരുക്കുന്നതിനെതിരെ സർവ്വകക്ഷി യോഗം പ്രമേയം പാസാക്കി. സ്കൂൾ കുട്ടികളുടെ സുരക്ഷ ഒരുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി , പൊതുമരാമത്ത് വകുപ്പ് മന്ത്രി, റാന്നി എം.എൽ.എ ,ജില്ലാ കലക്ടർ, റോഡ് നിർമ്മാണ ചുമതലയുള്ള കെ.എസ്.ടി.പി എന്നിവർക്ക് നിവേദനം നൽകുവാനും തീരുമാനിച്ചു.
ജില്ലയിലെ പ്രധാനപ്പെട്ട വിദ്യാലയമായ ഇവിടെ രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് പഠനം നടത്തുന്നത്. സ്കൂളിൽ നിന്നു വിദ്യാർത്ഥികൾ നേരിട്ടു സംസ്ഥാന പാതയിലേക്കാണ് എത്തിച്ചേരുന്നത്. റോഡിനിരുവശവുമായാണ് വിദ്യാർത്ഥികൾ ബസ് കാത്തു നിൽക്കുന്നത്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു വശത്തെ ബസ് കാത്തു നിൽപ്പ് കേന്ദ്രം കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയിരുന്നു. ഈ ഭാഗത്തായി റോഡിനോട് ചേർന്ന് തോടാണുളളത്.
ചെത്തോങ്കര മുതൽ എസ്.സി പടി പെട്രോൾ പമ്പ് വരെയുള്ള ഭാഗത്തായ് തോട്ടിലേക്ക് ഇറക്കി കെട്ടി റോഡിനു വീതി വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ വിദ്യാർത്ഥികൾ ബസ് കാത്ത് നിൽക്കുന്ന എസ്.സി പ്പടി ഭാഗത്തെ നിലവിലെ പഴകിയ കൽ കെട്ടിനു മുകളിലായിട്ടാണ് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നത്. ഇതു മൂലം ഈ ഭാഗത്തെ വീതി വളരെ കുറവാണ്. റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ അമിത വേഗത്തിൽ വാഹനങ്ങൾ കടന്നു പോകുമെന്നതിനാൽ വിദ്യാർത്ഥികൾക്ക് സുരക്ഷതിത്വമില്ല.
കുട്ടികൾക്ക് ആവശ്യമായ സുരക്ഷയൊരുക്കുന്നതിനായ് ബസ് , മേൽപ്പാലം, ട്രാഫിക്ക് പോലീസ് സേവനം, സുരക്ഷ ലൈറ്റ്, അപകട സൂചന ബോർഡ്,
റോഡിൽ സീബ്രാ ലൈൻ എന്നിവ സ്ഥാപിക്കണം. നിലവിലെ പഴകിയ കെട്ട് ഇടിച്ചു ഈ ഭാഗത്തെ റോഡിന് വീതി വർധിപ്പിക്കണം, സ്കൂളിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ പുതിയ പാലം നിർമ്മിക്കണം തുടങ്ങിയ ആവശ്യങ്ങൾ നിവേദനത്തിലൂടെ ആവശ്യപ്പെടുന്നു. വിഷയങ്ങൾ പരിഹരിക്കുന്നതിനും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുന്നതിന് സബ് കമ്മറ്റിയെ യോഗം തിരഞ്ഞെടുത്തു. സബ് കമ്മറ്റി നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചാണ് നിവേദനം തയ്യാറാക്കിയത്.
സർവ്വ കക്ഷി യോഗം പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു സ്കൂൾ മാനേജർ റവ. റെനി കെ. ഏബ്രഹാം അധ്യക്ഷനായിരുന്നു. രാജു ഏബ്രഹാം എക്സ് എം.എൽ.എ , റിങ്കു ചെറിയാൻ ,
ജോൺ ഏബ്രഹാം, വത്സമ്മ ഏബ്രഹാം, ഷൈനി രാജീവ്, റൂബി കോശി , പാസ്റ്റർ പി.സി ചെറിയാൻ, കെ.കെ സുരേന്ദ്രൻ , പ്രകാശ് തോമസ് , അനു ടി. ശാമുവേൽ, സാംജി ഇടമുറി , ജയൻ പി. വർഗീസ്, ജേക്കബ് ബേബി, ലീനാ ആനി ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.































