തിരുവനന്തപുരം : വയനാട് സാലറി ചലഞ്ചിൽ വീഴ്ചവരുത്തിയ മുപ്പതോളം ശമ്പള വിതരണ ഉദ്യോഗസ്ഥരുടെ ശമ്പളം താൽകാലികമായി തടഞ്ഞു. ജീവനക്കാര്‍ സന്നദ്ധത അറിയിച്ചിട്ടും ദുരിതാശ്വാസ നിധിയിലേക്ക് പണമെത്തിക്കുന്നതിന് വേണ്ട നടപടി എടുക്കാത്തതാണ് കാരണം. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കാത്തവരുടെ മാസ ശമ്പളമാണ് താൽകാലികമായി പിടിച്ച് വെച്ചത്. മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ പുനരധിവാസ പ്രവര്‍ത്തനങ്ങൾക്കാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ച് നിര്‍ദ്ദേശിച്ചത്.
ശമ്പളത്തിൽ നിന്ന് നിശ്ചിത തുക ഈടാക്കാൻ ജീവനക്കാര്‍ സമ്മത പത്രവും നൽകി. ഇതിൽ 20000ത്തോളം ജീവനക്കാരുടെ വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയിരുന്നില്ല. പിഎഫിൽ നിന്നുള്ള തുകയോ ലീവ് സറണ്ടര്‍ ആനുകൂല്യമോ വാഗ്ദാനം ചെയ്തവരിൽ നിന്ന് പ്രത്യേക അപേക്ഷയും ബില്ല് പാസാക്കാൻ അനുമതിയും എല്ലാം എഴുതി വാങ്ങി തുടര്‍ നടപടി എടുക്കേണ്ടത് അതാത് വകുപ്പുകളിലെ ശമ്പള വിതരണ ഉദ്യോഗസ്ഥരാണ്. ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയ വകയിൽ ആദായ നികുതി ആനുകൂല്യങ്ങള്‍ക്ക് വരെ ക്ലെയിമിട്ടിട്ടും 20000 ത്തോളം പേരുടെ വിഹിതം എത്തിയിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.





























