ബെംഗളൂരു: പ്രതിപക്ഷ പാർട്ടികളുടെ രണ്ടാമത്തെ യോഗം മാറ്റിവെച്ചു. ബംഗളൂരുവിൽ ജൂലൈ 13ന് നടക്കേണ്ടിയിരുന്ന യോഗമാണ് മാറ്റിവെച്ചത്. വിവിധ നിയമസഭാ സമ്മേളനങ്ങളും പാർലമെന്‍റ് വർഷകാല സമ്മേളനവും നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ജെ.ഡി.യു വക്താവ് കെ.സി ത്യാഗി അറിയിച്ചു. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ജൂലൈ 20ന് ആരംഭിച്ച് ആഗസ്ത് 20 വരെ തുടരും. ബിഹാർ നിയമസഭയുടെ വര്‍ഷകാല സമ്മേളനം ജൂലൈ 10 മുതൽ 14 വരെയാണ്. കർണാടക നിയമസഭയുടെ ബജറ്റ്-മൺസൂൺ സമ്മേളനം ജൂലൈ 3 മുതൽ 14 വരെ നടക്കും. ഈ പശ്ചാത്തലത്തിലാണ് ബെംഗളൂരുവിലെ നിർദിഷ്ട യോഗം മാറ്റിവെച്ചതെന്നാണ് വിശദീകരണം.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും മൺസൂൺ സമ്മേളനത്തിന്‍റെ തിരക്കിലായതിനാൽ ബെംഗളൂരു സമ്മേളനം മാറ്റിവയ്ക്കണമെന്ന് ആർ.ജെ.ഡിയും ജെ.ഡി.യുവും നേരത്തെ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. കർണാടക നിയമസഭയുടെ മൺസൂൺ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 13, 14 തിയ്യതികളിലെ ബെംഗളൂരുവിലെ യോഗം മാറ്റിവയ്ക്കാൻ കർണാടക കോൺഗ്രസ് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.





























