പുല്ലാട് : വില്ലേജ് ഓഫിസിന് അടുത്ത് തട്ടുകട ഉടമയ്ക്ക് മുഖത്തു തെരുവുനായുടെ കടിയേറ്റു. കഴിഞ്ഞ ദിവസമാണു കുറിയന്നൂർ കൊടിയിട്ടകാലായിൽ സജിക്കാണ് നായയുടെ കടിയേറ്റത്. രാവിലെ കട തുറക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ പിന്നിൽ നിന്നു വന്ന തെരുവ് നായ സജിയുടെ കാലിൽ കടിക്കുകയായിരുന്നു.
വർഷങ്ങൾക്കു മുൻപു വാഹനാപകടത്തിൽപ്പെട്ടു കാലിനു ബലക്ഷയമുളള സജി കടിയുടെ ആഘാതത്തിൽ താഴെ വീണപ്പോൾ നായ സജിയുടെ താടിയിലും നായ കടിച്ചു. സമീപത്തുള്ളവർ ഇതുകണ്ട് ഓടിയെത്തി ബഹളം വെച്ചതോടെ നായ പിടി വിടുകയായിരുന്നു. ഇതിനു ശേഷം പുല്ലാട് കുന്നന്താനം ഭാഗത്തേക്ക് പോയ നായയുടെ വായിൽ നിന്നു നുരയും പതയും വന്നിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
മുറിവേറ്റ സജിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചങ്കിലും മുഖത്ത് കടിയേറ്റതിന് കുത്തിവെയ്‌ക്കേണ്ട മോണോക്ലോണൽ ആന്റി ബോഡി എന്ന പ്രതിരോധ മരുന്ന് ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിൽ നിന്ന് 7000 രൂപ ചെലവഴിച്ച് പ്രതിരോധ കുത്തിവയ്പ്പ് നടത്തി. മുറിവിന് 6 തുന്നലും വേണ്ടി വന്നു.





























