കൊച്ചി : “പോറ്റിയെ കേറ്റിയെ” പാട്ട് ആവിഷ്ക്കാര സ്വാതന്ത്രത്തിൽ വ്യക്തമായി ഉൾപ്പെടുമെന്നും പരാതികൊണ്ട് ഒന്നും ചെയ്യുവാന്‍ കഴിയില്ലെന്നും അഡ്വ.ശ്രീജിത്ത് പെരുമന. ഈ പാട്ടിനെതിരെ കേസ് എടുക്കണമെങ്കില്‍ ഇതിന്റെ എല്ലാവിധ കോപ്പി റൈറ്റ്സും കൈവശമുള്ള കമ്പനി പരാതി കൊടുത്താല്‍ മാത്രമേ സാധിക്കുകയുള്ളൂവെന്നും അത് സംഗീതം മോഷ്ടിച്ചതിനു മാത്രമാകുമെന്നും അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു. സർക്കാരിനും ഭക്തർക്കും പോലീസിനും ഇതിൽ ഒന്നും ചെയ്യുവാന്‍ കഴിയില്ലെന്നും അഡ്വ.ശ്രീജിത്ത് പെരുമന പറയുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം >>>
“പോറ്റിയെ കേറ്റിയെ” പാട്ട് എനിക്കിഷ്ടപ്പെട്ടു. ഇപ്പോൾ പരാതി കൊടുത്തു എന്നറിയുന്നു. എന്നാൽ ആവിഷ്ക്കാര സ്വാതന്ത്രത്തിൽ വ്യക്തമായി ഉൾപ്പെടും എന്നുള്ളതുകൊണ്ട് ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല, എന്ന് മാത്രമല്ല ഒരു തമിഴ് ആൽബത്തിലെ പാട്ട് എന്ന നിലയിൽ പ്രസിദ്ധമായ പാട്ട് ഭക്തർക്ക് വൈകാരികവും ആത്മീയവുമായി ഹൃദയസ്തമാണ് എന്നതൊഴിച്ചാൽ ഏതെങ്കിലും നിലയിൽ ശബരിമലയുടെ വിശ്വാസവുമായി ബന്ധപ്പെട്ടതല്ല. ഇനി കേസ് കൊടുക്കണമെങ്കിൽ ആകെ സാധിക്കുന്നത് എല്ലാവിധ കോപ്പി റൈറ്റ്സും കൈവശമുള്ള അതിന്റെ ഒർജിനൽ ആൽബം കമ്പനിക്ക് മാത്രമാണ്. അതായത് സംഗീതം ഉൾപ്പെടെ മോഷ്ടിച്ചതിന്. അല്ലാതെ സർക്കാരിനും ഭക്തർക്കും ഒന്നും ഇതിൽ ഒരു ഇടപാടും ഇല്ല, അതുപോലെ തന്നെ പോലീസിനും.
ശാസ്താവിനെ പരാമർശിക്കുന്നില്ലേ എന്ന് ചോദിച്ചാൽ കൃത്യമായി FIR ഉള്ള ഒരു കാര്യമാണ്, ഹൈക്കോടതിയിൽ റിപ്പോർട്ട് ഉണ്ട്, അന്വേഷണ സംഘം കണ്ടെത്തിയതാണ് വരികളിൽ ഉള്ളത് എന്നതിനാൽ അവിടെയും മതനിന്ദ എന്ന വകുപ്പൊന്നും നിലനിൽക്കില്ല. സഖാക്കൾ എന്നതാണ് പ്രശ്നം എങ്കിൽ അതൊരു മലയാളം വാക്കാണ് സഖാവ് അഥവാ സുഹൃത്ത്. അതിൽ ആർക്കും ഒരു പാർട്ടിക്കും പേറ്റന്റില്ല. ആകെ ഒരു വിയോജിപ്പുള്ളത് സുപ്രീംകോടതി വിധി പ്രകാരം മല കയറിയ ബിന്ദു അമ്മിണിയെ പരാമർശിച്ചത് നിയമപരമായും രാഷ്ട്രീയമായും ശരിയല്ല എന്നതാണ്. അവിടെ ഒരു നിയമലംഘനവും ഇല്ല. ഇപ്പോഴും ആ വിധി നിലനിൽക്കുകയാണ്, സ്ത്രീകൾക്ക് ഏത് പ്രായത്തിലും കയറാം എന്ന്. ഒരു സ്റ്റേയും ഇല്ല, റിവ്യൂ ഹര്‍ജജികൾ പെന്റിങ് ആണ് എന്ന് മാത്രം. എന്തായാലും രാഷ്ട്രീയ ചർച്ചകൾ ആഴത്തിൽ ജനങ്ങളിലേക്ക് എത്തുന്ന ഇത്തരം രീതികളിൽകൂടി ആകട്ടെ. എഴുത്തുകാരനും പാട്ടുകാരനും അഭിനന്ദനങൾ






























