തിരുവനന്തപുരം: ധനമന്ത്രി കെ.എൻ.ബാലഗോപാൽ തിങ്കളാഴ്ച അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ വരുമാനം കൂട്ടുന്നതിനായിരിക്കും മുഖ്യപരിഗണന. കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ സാധ്യമായ മേഖലകളിൽനിന്നെല്ലാം വരുമാനം കണ്ടെത്താനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാവും. ക്ഷേമപെൻഷൻ അഞ്ചുമാസമായി കുടിശ്ശികയാണെങ്കിലും 100 രൂപയെങ്കിലും കൂട്ടാൻ സാധ്യതയുണ്ട്. 2500 രൂപ പെൻഷൻ നൽകുമെന്നായിരുന്നു എൽ.ഡി.എഫ്. പ്രകടനപത്രികയിൽ വാഗ്ദാനംചെയ്തത്. ഇപ്പോൾ 1600 ആണ്.
ഭൂമിയിടപാടുകൾ കുറഞ്ഞതിനാൽ ഭൂമിയുടെ ന്യായവില വർധിപ്പിക്കുന്നത് ഒഴിവാക്കിയേക്കും. ന്യായവില എല്ലാ വർഷവും അഞ്ചു ശതമാനം കൂട്ടുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യനിക്ഷേപവും ഉത്പാദനവും കാര്യമായി വർധിപ്പിക്കാനുള്ള പരിപാടിയും പ്രഖ്യാപിക്കും.





























