തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിക്കുന്നു. കേസിൽ കുറ്റാരോപിതനായ ഒന്നാം പ്രതി ഹുസൈനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിക്കെതിരെ ശക്തമായ നിയമപോരാട്ടം തുടരാനാണ് സർക്കാർ തീരുമാനം. മധുവിന് നീതി ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.ഹൈക്കോടതി വിധി വന്നതിന് പിന്നാലെ മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി വി.ഡി സതീശനെ നേരിട്ട് സന്ദർശിച്ചു.
കേസിൽ തുടർന്ന് സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ചും സുപ്രിംകോടതിയിൽ നൽകേണ്ട അപ്പീലിനെക്കുറിച്ചും ഇവർ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. ഒന്നാം പ്രതിയെ വെറുതെവിട്ടതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുന്ന കാര്യത്തിൽ സർക്കാർ പൂർണ പിന്തുണയും നിയമസഹായവും നൽകുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി. കൂടിക്കാഴ്ചയ്ക്ക് ശേഷം, മുഖ്യമന്ത്രി നൽകിയ ഉറപ്പിലും സർക്കാരിന്റെ പിന്തുണയിലും തങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് മധുവിന്റെ കുടുംബം പ്രതികരിച്ചു.
മണ്ണാർക്കാട് പ്രത്യേക വിചാരണക്കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും, ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരും മധുവിന്റെ കുടുംബവും നൽകിയ അപ്പീലുകളിലായിരുന്നു അടുത്തിടെ ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഇതിൽ കേസിലെ 12 പ്രതികളുടെ ശിക്ഷ കോടതി ജീവപര്യന്തമായി ഉയർത്തിയിരുന്നു. എന്നാൽ ഒന്നാം പ്രതി ഹുസൈനെ കോടതി വെറുതെവിടുകയായിരുന്നു. മറ്റു പ്രതികൾക്ക് അർഹിച്ച ശിക്ഷ ലഭിച്ചതിൽ കുടുംബം സന്തോഷം പ്രകടിപ്പിച്ചിരുന്നെങ്കിലും ഒന്നാം പ്രതിയെ വെറുതെവിട്ടത് അവർക്ക് കടുത്ത നിരാശയുണ്ടാക്കി. മുഴുവൻ പ്രതികൾക്കും തക്കതായ ശിക്ഷ ലഭിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്നാണ് കുടുംബത്തിന്റെ ഉറച്ച നിലപാട്.





























