വാഷിംഗ്ടണ്‍: ഇസ്രായേലും ലെബനനും വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കുന്നു. ഇക്കാര്യത്തില്‍ സമഗ്ര കരാര്‍ ഉണ്ടാക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചു. അമേരിക്കയുമായി ചേര്‍ന്ന് തയ്യാറാക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇസ്രായേലും ലെബനനും ഇക്കാര്യം അറിയിച്ചത്. ഇസ്രായേല്‍, ലെബനീസ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി വാഷിംഗ്ടണില്‍ അമേരിക്കന്‍ മധ്യസ്ഥതയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ പുതുക്കി സമഗ്ര കരാര്‍ ഉണ്ടാക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചു. ഇതിനായി യു.എസ് വിദേശകാര്യ വകുപ്പിന്റെ അനുമതിയോടെ ഒരു താല്‍ക്കാലിക കരാറും ഉണ്ടാക്കി. ഇതിനു ശേഷമാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.
അമേരിക്കയുടെ മുന്‍കൈയിലുള്ള വെടിനിര്‍ത്തല്‍ കരാറിന് ലെബനന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സമ്മതിച്ചുവെങ്കിലും, കരാര്‍ നടപ്പില്‍ വരുത്താന്‍ ഇസ്രായേലുമായി പോരാടുന്ന, ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ ഗ്രൂപ്പായ ഹിസ്ബുല്ലയുടെ സഹകരണം ആവശ്യമാണ്. ഹിസ്ബുല്ല ലെബനന്‍ സര്‍ക്കാരിന്റെ ഭാഗമല്ല. സര്‍ക്കാറിന് ഹിസ്ബുല്ലയുടെ മേല്‍ നിയന്ത്രണവുമില്ല. ഇരുപക്ഷത്തെയും ചര്‍ച്ചകളില്‍ അവര്‍ കക്ഷിയുമല്ല. ഹിസ്ബുല്ലയെ നിരായുധീകരിക്കുക, ലെബനന് മേല്‍ പൂര്‍ണ്ണ നിയന്ത്രണം സ്ഥാപിക്കുക എന്നിവ ലെബനന്‍ സര്‍ക്കാരിന് ഇപ്പോഴും വെല്ലുവിളിയാണ്.





























