തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ആരോഗ്യകിരണം പദ്ധതി നിർത്തലാക്കിയെന്ന വാർത്ത വ്യാജമെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് പദ്ധതിയിൽ എല്ലാ സേവനങ്ങളും തികച്ചും സൗജന്യമാണ്. പദ്ധതി നടത്തിപ്പിന് ഗുണഭോക്താക്കളിൽ നിന്നും യാതൊരു തുകയും ആശുപത്രി ഈടാക്കുന്നില്ലെന്നും ഹെൽത്ത് ഏജൻസി വ്യക്തമാക്കി. 2022 നവംബർ 1 മുതൽ ആരോഗ്യ വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴി ആരോഗ്യകിരണം പദ്ധതി നടപ്പാക്കുന്നുണ്ട്.
സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും സേവനം ലഭ്യമായി വരികയാണ്. പദ്ധതി നിലച്ചുവെന്നാണ് ചില മാധ്യമങ്ങൾ വാർത്ത നൽകിയത്. പിന്നാലെ പദ്ധതി നിർത്തലാക്കിയെന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്നും വ്യാജമാണെന്നും വ്യക്തമാക്കി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി രംഗത്തെത്തി. രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യം പദ്ധതി പ്രകാരം ചികിത്സ സഹായം ലഭിക്കുന്ന 30 രോഗങ്ങൾക്ക് പുറമെയുള്ള എല്ലാ രോഗങ്ങൾക്കും ആരോഗ്യകിരണത്തിലൂടെയാണ് ചികിത്സ സഹായം ലഭിക്കുന്നത്.





























