ന്യൂഡൽഹി : അരുണാചൽപ്രദേശിലെ നിയന്ത്രണ രേഖയിൽ (എൽഎസി) ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിങ് ചൈനീസ് പട്ടാളം തടഞ്ഞതായി റിപ്പോർട്ട്. അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരി ജില്ലയിലെ തക്സിങ് മേഖലയിലാണ് സംഭവം. ജൂലൈ അവസാനവാരത്തോടെ ഇരുരാജ്യങ്ങളുടേയും പട്രോളിങ് സംഘങ്ങൾ തർക്കപ്രദേശത്ത് നേർക്കുനേർ എത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അരുണാചൽ പ്രദേശിലെ പിപിഎ (People’s Party of Arunachal) ഫാക്ട് ഫൈൻഡിങ് കമ്മിറ്റി നടത്തിയ പരിശോധനകൾക്ക് ശേഷം അരുണാചൽ ടൈംസ് ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ സംഘം പട്രോളിങ് നടത്തിയിരുന്ന മേഖലകളൊക്കെ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) കൈയടിക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അപ്പർ സുബൻസിരി ജില്ലയിലെ തക്സിങ് മേഖലകൾ ചൈനയുടെ കൈയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആടുകളെ മേയ്ക്കാൻ ഇന്ത്യയിൽ നിന്നുള്ള ആളുകൾ ഈ ഭാഗത്തേക്ക് പോയിരുന്നു. എന്നാൽ ഇവിടെ ഇപ്പോൾ ചൈനീസ് പട്ടാളമാണ് ഈ ഭാഗത്ത് ഉള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസം 25ന് ഇന്ത്യൻ സേനയും ചൈനീസ് പിഎൽഎയും നേർക്കുനേർ വന്നതായുള്ള റിപ്പോർട്ടുകളുണ്ട്. ഏറ്റുമുട്ടൽ ഉണ്ടായിട്ടില്ല, മുഖാമുഖം എത്തി എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചിട്ടില്ല.





























