തിരുവനന്തപുരം : സംസ്ഥാനത്തെ പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് കുടിശ്ശിക പൂർണമായും തീർപ്പാക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി 30 കോടി രൂപ കൂടി അധികമായി അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയതായി പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി അറിയിച്ചു. ഒ.ഇ.സി., ഒ.ബി.സി. വിഭാഗങ്ങളിലെ പോസ്റ്റ് മെട്രിക് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ഇനത്തിൽ ലഭിക്കാനുണ്ടായിരുന്ന 310 കോടി രൂപയുടെ കുടിശ്ശികയാണ് ഇതോടെ പൂർണമായും തീർപ്പാക്കുന്നത്. പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർപ്പാക്കുന്നതിന്‍റെ ഭാഗമായി നേരത്തെ അനുവദിച്ച തുകയ്ക്ക് പുറമെയാണ് ഇപ്പോൾ 30 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത്.
ഇതോടെ യു.ഡി.എഫ്. സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള 84 ദിവസത്തിനകം പിന്നാക്ക വിഭാഗ വിദ്യാർഥികൾക്കായി ആകെ 310 കോടി രൂപ അനുവദിച്ചതായി സർക്കാർ അറിയിച്ചു. പുതിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പിന്നാക്ക ക്ഷേമവകുപ്പ് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും. അനുവദിച്ച തുക അർഹരായ വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കുന്നതിനുള്ള നടപടികൾ വകുപ്പ് വേഗത്തിലാക്കും. സ്കോളർഷിപ്പ് തുക ലഭിക്കുന്നതിൽ മുൻ സർക്കാർ വരുത്തിയ കാലതാമസം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ച സാഹചര്യത്തിലാണ് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചത്. സർക്കാരിൻ്റെ നൂറുദിന കർമ പരിപാടിയിലെ വകുപ്പിൻ്റെ സുപ്രധാന വാഗ്ദാനമാണ് നടപ്പിലാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.





























