തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ സംസ്ഥാന ഖജനാവ് കാലിയാണെന്ന യുഡിഎഫ് ആരോപണങ്ങളെ തള്ളിക്കൊണ്ടുള്ള നിർണായക വിവരങ്ങൾ പുറത്ത്. ഈ വർഷം മെയ് ഒന്നിന് ഖജനാവിൽ ലിക്വിഡ് മണിയായി 5429 കോടി രൂപ ബാക്കിയുണ്ടായിരുന്നു എന്നാണ് ധനവകുപ്പിന്റെ വിവരാവകാശ മറുപടി വ്യക്തമാക്കുന്നത്. സംസ്ഥാനം സാമ്പത്തികമായി തകർന്നടിഞ്ഞിരിക്കുകയാണെന്നും പുതിയ സർക്കാരിൽ നിന്ന് ജനപ്രിയ പദ്ധതികൾ ഉടൻ പ്രതീക്ഷിക്കരുതെന്നും എ.കെ. ആന്റണി, പി.എം.എ. സലാം തുടങ്ങിയ യുഡിഎഫ് നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ആരോപിച്ചിരുന്നു. എന്നാൽ ഖജനാവ് ശൂന്യമല്ലെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന രേഖകൾ.
നേരത്തെ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലും സമാനമായ കണക്കുകൾ മുന്നോട്ടുവെച്ചിരുന്നു. ധനകാര്യ കമ്മീഷന്റെ വിഹിതത്തിൽ 10,000 കോടി രൂപയുടെ വർദ്ധനവ് ഉണ്ടാകുമെന്നും മൊത്തത്തിൽ 30,000 കോടി രൂപയുടെ അധിക റിസോഴ്സസ് ഖജനാവിൽ എത്തുമെന്നും ബാലഗോപാൽ അവകാശപ്പെട്ടിരുന്നു. ഖജനാവിൽ പണമുള്ളതുകൊണ്ടാണ് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കാൻ കഴിഞ്ഞതെന്നാണ് സിപിഎം നിലപാട്. അതേസമയം, സംസ്ഥാനത്തിന്റെ പൊതുധനസ്ഥിതിക്കൊപ്പം കഴിഞ്ഞ 10 വർഷത്തിനിടയിലെ കടബാധ്യതകൾ, നികുതി പിരിവിലെ പരിമിതികൾ, ധനമാനേജ്മെന്റിലെ പോരായ്മകൾ എന്നിവ ചൂണ്ടിക്കാട്ടി ഒരു ധവളപത്രം പുറത്തിറക്കാൻ യുഡിഎഫ് സർക്കാർ നീക്കം നടത്തുന്നുണ്ട്. ബജറ്റിന് മുൻപായി ഈ ധവളപത്രം പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.






























