ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ക്ഷേത്ര ജംഗ്ഷനിൽ പ്രവർത്തിച്ചു വന്നിരുന്ന സ്റ്റേഷനറികടയ്ക്ക് തീപിടിച്ച് വൻ നാശനഷ്ടം. കളീയ്ക്കൽ സുധീഷ് കുമാർ വാടകയ്ക്ക് എടുത്ത് നടത്തി വന്നിരുന്ന കടയ്ക്കാണ് തീ പിടിച്ചത്. ചൊവ്വാഴ്ച്ച പുലർച്ചെ 4 മണിയ്ക്കായിരുന്നു സംഭവം. സ്റ്റേഷനറി സാധനങ്ങൾ, പലചരക്ക് സാധനങ്ങൾ, രണ്ട് റഫ്രിജറേറ്റർ, തൂക്കം അളക്കുന്ന മെഷീൻ, സാധനങ്ങൾ നിറച്ചു വെച്ചിരുന്ന റാക്കുകൾ, ചില്ല് അലമാരകൾ, ബക്കറ്റുകൾ, മേശ, തുടങ്ങിയ മുഴുവൻ സാധനങ്ങളും കത്തിനശിച്ചു. റവന്യു സംഘം സ്ഥലം പരിശോധിച്ചു.
തിരുവൻവണ്ടൂർ ക്ഷേത്രത്തിൽ പുലർച്ചെ ദർശനത്തിനെത്തിയ ഭക്തരാണ് കടയിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് ഫയർസ്റ്റേഷനിൽ വിളിച്ചറിയിച്ചത്. തുടർന്ന് സീനിയർ ഫയർ ഓഫീസർ മനു.വി.നായരുടെ നേതൃത്വത്തിലുള്ള ഒരു യൂണിറ്റ് സംഘം എത്തി കടയുടെ ഷട്ടർ മുറിച്ചു മാറ്റിയാണ് തീയണച്ചത്. സമീപമുള്ള കടയിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവായി. സംഘത്തിൽ ഫയർ ഓഫീസർമാരായ ശരത്ചന്ദ്രൻ ,അരുൺ ,സുനിൽ ,പ്രഭാത് ,രതീഷ് ശങ്കർ എന്നിവരുണ്ടായിരുന്നു. മൂന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണമെന്ന് ഫയർഫോഴ്സ് പറഞ്ഞു. കടയ്ക്കുള്ളിൽ സ്ഥാപിച്ചിരുന്ന മെയിൻ സ്വിച്ചിൽ നിന്നുമാണ് തീ പടർന്നത്.