തിരുവനന്തപുരം : റോഡ് നിയമലംഘനങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മോട്ടോർ വാഹന വകുപ്പ്. ഹെൽമെറ്റില്ലാതെ യാത്ര ചെയ്യുന്നതും ആംബുലൻസിന് വഴി നൽകാതിരിക്കുന്നതും ഉൾപ്പെടെയുള്ള ഗുരുതര നിയമലംഘനങ്ങൾക്ക് ഇനി ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശന നടപടികൾ നേരിടേണ്ടിവരും. പുതിയ നിർദേശപ്രകാരം ഹെൽമെറ്റില്ലാതെ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. കൂടാതെ ഒരു ദിവസത്തെ നിർബന്ധിത പരിശീലന ക്ലാസിലും പങ്കെടുക്കണം. സസ്പെൻഡ് ചെയ്തവരുടെ വിവരങ്ങൾ സാരഥി പോർട്ടലിലും മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും. അടിയന്തര സേവന വാഹനമായ ആംബുലൻസിന് വഴി നൽകാതിരിക്കുന്നത് ഗുരുതര നിയമലംഘനമായി കണക്കാക്കും. ഇത്തരം സാഹചര്യങ്ങളിൽ ആറുമാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ഒരു ദിവസത്തെ പരിശീലന ക്ലാസ് നിർബന്ധമാക്കുകയും ചെയ്യും.
മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ ഡ്രൈവിംഗ്, അനധികൃത റേസിംഗ് എന്നിവയ്ക്ക് ആറുമാസം ലൈസൻസ് സസ്പെൻഷനും മൂന്ന് ദിവസത്തെ പരിശീലനവും ലഭിക്കും. അമിതവേഗത്തിൽ വാഹനമോടിക്കുന്നവർക്കും മൂന്ന് മാസത്തെ സസ്പെൻഷനും മൂന്ന് ദിവസത്തെ പരിശീലനവും നിർദേശിച്ചിട്ടുണ്ട്. അശ്രദ്ധമായോ മദ്യപിച്ചോ വാഹനമോടിച്ച് മരണത്തിന് ഇടയാക്കിയാൽ ഒരു വർഷത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. കൂടാതെ അഞ്ച് ദിവസത്തെ പ്രത്യേക പരിശീലനവും നിർബന്ധമായിരിക്കും. നിയമലംഘനത്തിന്റെ ഗൗരവമനുസരിച്ച് ഒന്ന് മുതൽ അഞ്ച് ദിവസം വരെ പരിശീലന ക്ലാസുകൾ നിർബന്ധമാക്കുന്ന പുതിയ സംവിധാനം ഉടൻ നടപ്പാക്കാൻ ആർടിഒമാർക്ക് നിർദേശം നൽകും.






























