തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് കേസുമായി ബന്ധപ്പെട്ട് ഇഡി സജീവമാകുന്ന സാഹചര്യത്തില്‍ സിപിഎമ്മിനെതിരെ തൃശൂര്‍ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. കരുവന്നൂരിൽ താൻ നടത്തിയത് തൃശൂർക്കാരുടെ സമരമെന്നും ഒരു സമരത്തിൽ അത് അവസാനിക്കുന്നില്ലെന്നും സുരേഷ് ഗോപി. അങ്ങനെ ആരും വിയർക്കാത്ത പണം കൊണ്ട് സുഖിക്കേണ്ട കാര്യമില്ല, അധ്വാനിച്ച് ഉണ്ടാക്കണം, നിയമപരമായ നടപടികൾ ഒരു വശത്തുകൂടി വരുന്നുണ്ട്, ബിജെപിക്കെതിരെ ആരോപണം ഉയർത്തുന്നത്. പരസ്പരം ഡീലിൽ ഏർപ്പെട്ടവരാണ്, ഇഡി അതിന്‍റെ വഴിക്ക് പോകും അതിനകത്ത് ഞങ്ങൾക്ക് ഇടപെടാൻ ആകില്ല, അവരുടെ ജോലി അവർ കൃത്യസമയത്ത് ചെയ്യും, സഹകരണ പ്രസ്ഥാനങ്ങളെ ചങ്ങലക്കിടുന്ന, വരച്ച വരയിൽ നിർത്തുന്ന കാലം വരും, അതിന്‍റെ നിയമനിർമാണത്തിനായി പാർലമെന്‍റില്‍ ശബ്ദമുയർത്തുന്ന കേരളത്തിൽ നിന്നുള്ള എംപി ആയിരിക്കും താൻ എന്നും സുരേഷ് ഗോപി.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി കേരളത്തില്‍ പിടിമുറുക്കുമെന്നും തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ വന്നുനില്‍ക്കെ അത് സിപിഎമ്മിന് കേരളത്തില്‍ തിരിച്ചടിയാകുമെന്നുമാണ് കണക്കുകൂട്ടല്‍. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന ഇഡി ഇടപെടലുകള്‍ രാഷ്ട്രീയപ്രേരിതമാണെന്നും അതില്‍ സിപിഎമ്മിനെ ഭയപ്പെടുത്താൻ നോക്കേണ്ട, പാര്‍ട്ടിക്കൊന്നും ഒളിച്ചുവയ്ക്കാനില്ലെന്നുമാണ് സിപിഎമ്മിന്‍റെ ആവര്‍ത്തിച്ചുള്ള പ്രതികരണം.





























