ന്യൂഡൽഹി: കർശനമായ യുഎപിഎ (UAPA) നിയമപ്രകാരം ചുമത്തപ്പെട്ട കേസുകളിലും ‘ജാമ്യം നിയമവും ജയിൽ അപവാദവുമാണ്’ എന്ന അടിസ്ഥാന തത്വം ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.വി. നഗരരത്ന, ജസ്റ്റിസ് ഉജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക നിരീക്ഷണം നടത്തിയത്. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തെ മറികടക്കാൻ യുഎപിഎ നിയമത്തിലെ കർശന വ്യവസ്ഥകൾക്ക് കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിചാരണ കൂടാതെ ദീർഘകാലം തടവിൽ പാർപ്പിക്കുന്നത് ശിക്ഷയ്ക്ക് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു. ഭീകരവാദ ഫണ്ടിംഗ് കേസിൽ ആറ് വർഷത്തിലേറെയായി തടവിൽ കഴിയുന്ന സയ്യിദ് ഇഫ്തിഖർ അന്ദ്രാബിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
2020 ജൂണിൽ ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ നടന്ന വാഹന പരിശോധനയിൽ 1.15 കോടി രൂപയും 21 കിലോഗ്രാം ഹെറോയിനും പോലീസും എൻ.ഐ.എയും പിടികൂടിയിരുന്നു. ഈ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട പ്രധാനികളിൽ ഒരാളാണ് ഇദ്ദേഹം. മയക്കുമരുന്ന് കടത്തിലൂടെ ലഭിക്കുന്ന പണം ലഷ്‌കറെ തൊയ്ബ തുടങ്ങിയ ഭീകര സംഘടനകളിലേക്ക് എത്തിച്ചെന്നാണ് കേസ്. യുഎപിഎ നിയമപ്രകാരം തടവിലായ അന്ദ്രാബിയുടെ ജാമ്യാപേക്ഷ വിചാരണ പ്രാരംഭ ഘട്ടത്തിലാണെന്ന കാരണം ചൂണ്ടിക്കാട്ടി ജമ്മു കശ്മീർ ഹൈക്കോടതി 2025 ഓഗസ്റ്റിൽ തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. 2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയ മുൻ വിധിയെയാണ് സുപ്രീം കോടതി ചോദ്യം ചെയ്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. വിചാരണ വൈകുന്നത് ജാമ്യം അനുവദിക്കാനുള്ള ഭരണഘടനാപരമായ കാരണമാണെന്ന 2021-ലെ കെ.എ. നജീബ് കേസിലെ സുപ്രധാന വിധി ഉമർ ഖാലിദിന്റെ കാര്യത്തിൽ ശരിയായി നടപ്പിലാക്കിയില്ലെന്ന് കോടതി പറഞ്ഞു.






























