ദില്ലി : പാലാ എം.എൽ.എ മാണി സി കാപ്പന് എതിരായ വഞ്ചനാ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും. മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ ഹർജിയിൽ നേരത്തെ മാണി സി കാപ്പന് കോടതി നോട്ടിസ് അയച്ചിരുന്നു. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് കേസ് കേൾക്കുക. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം നൽകി 3.25 കോടി തട്ടിയെന്ന ദിനേശ് മേനോന്റെ പരാതിയിൽ എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കാപ്പനെതിരെ കേസെടുത്തിരുന്നത്. എന്നാൽ ഈ കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിനേശ് മേനോൻ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ദിനേശ് മേനോന് വേണ്ടി അഭിഭാഷകൻ വിൽസ് മാത്യു ആണ് ഹാജകുക. തനിക്കെതിരായ കേസ് ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി വാദം കേൾക്കണമെന്നാണ് കാപ്പൻ ഹൈക്കോടതിയിൽ സ്വീകരിച്ചിരുന്ന നിലപാട്.






























