കൊച്ചി: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി നഴ്സിനെ ആക്രമിച്ചു. സംഭവത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാവുകയാണ്. മദ്യാസക്തിയിൽ സ്ത്രീകളെ കടന്നുപിടിക്കുകയും വനിതാ സിവിൽ പോലീസ് ഓഫീസറെ ക്രൂരമായി മർദിക്കുകയും ചെയ്ത കേസിലെ പ്രതിയായ മാധവൻ എന്നയാളാണ് പോലീസ് ആശുപത്രിയിലെത്തിച്ചപ്പോൾ നഴ്സിനെതിരെയും ആക്രമണം നടത്തിയത്. രോഗിയെ പരിചരിക്കുന്നതിനിടെ നഴ്സിന്‍റെ മുഖത്തേക്ക് തൊഴിക്കുകയായിരുന്നു. ജോലിസ്ഥലത്തെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇതിന് പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ആശുപത്രികളില്‍ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുത്തില്ലെന്ന് കൂടുതൽ സമരപരിപാടികൾ ആലോചിക്കുമെന്നാണ് മുന്നറിയിപ്പ്.
ഇൻജെക്ഷൻ കൊടുത്ത് കാനുല ഇടുമ്പോൾ താനും പ്രതിയും മാത്രമായിരുന്നു മുറിയിലുണ്ടായിരുന്നതെന്ന് മര്‍ദ്ദനത്തിന് ഇരയായ നഴ്സ് ജി ദിവ്യ പറയുന്നു. കാനുല ഇട്ട് കഴിഞ്ഞപ്പോഴേക്ക് ഒരു പൊലീസുകാരൻ പുറത്തുനിന്ന് വാങ്ങിയ ഇൻജെക്ഷൻ കൊണ്ടുതന്നു, രോഗി ഉണരാൻ തുടങ്ങിയപ്പോഴാണ് ഒരു പോലീസുകാരൻ വന്ന് കയ്യില്‍ പിടിച്ചത്, അതുകഴിഞ്ഞ് മറ്റ് രോഗികളുടെ അടുത്തെല്ലാം പോയി തിരിച്ചുവന്ന സമയത്താണ് ഇയാള്‍ എഴുന്നേറ്റ് കാലുമടക്കി മുഖത്തേക്ക് തൊഴിച്ചതെന്നും ദിവ്യ പറയുന്നു. സിവില്‍ പോലീസ് ഓഫീസറടക്കം രണ്ട് വനിതകളെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതിയെ ആണ് കൊണ്ടുവന്നിരിക്കുന്നതെന്ന് പോലീസ് തങ്ങളെ അറിയിച്ചില്ലെന്നും ദിവ്യ പറയുന്നു. താലൂക്ക് ആശുപത്രിയിൽ അടുത്തിടെ നടക്കുന്ന രണ്ടാമത്തെ അക്രമ സംഭവമാണിത്.





























