പത്തനംതിട്ട : രാജ്യത്ത് 2025 ഒക്ടോബർ മാസം 4 ാം തീയതിമുതൽ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പാക്കിയ ചെക്കുകൾ അതേ ദിവസം തന്നേ മാറ്റാവുന്ന സംവിധാനം നടപ്പാക്കിയ അന്നുമുതൽ തകരാറിലായിരിക്കുന്നു. ചെക്കുകളിലെ പണം ചെക്കുടമയുടെ അക്കൗണ്ടിൽ നിന്നും പോവുകയും തുക ലഭിക്കേണ്ടവർക്ക് അക്കൗണ്ടിൽ വരാതിരിക്കുകയും ഉണ്ടായിരിക്കുന്നു. ചെക്ക് നൽകിയ പൊതുജനങ്ങളും വ്യാപാരികളും പണം അക്കൗണ്ടിൽ എത്താതെ ബുദ്ധിമുട്ടുന്ന സാഹചര്യം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായും ഫീസുകളും – ലോണുകളും അടയ്ക്കുന്നതിനും അക്കൗണ്ടിൽ പണം ലഭ്യമാകാതെ പൊതുജന ങ്ങളും വ്യാപാരികളും വളരെ പ്രയാസപ്പെടുന്നു. ഇതുമൂലം വ്യാപാര ലോണുകളും മറ്റും കൃത്യസമയത്ത് തിരിച്ചടക്കുവാൻ സാധിക്കാതെ വരുന്നുണ്ട്. ബാങ്കുകൾ സ്ഥാപനത്തെ ബ്ലാക്ക് ലിസ്റ്റിൽപെടുത്തുകയും ഇതുമൂലം പലിശ നിരക്ക് വർദ്ധിപ്പിക്കുവാനുള്ള സാഹചര്യം ഉണ്ടാകുകയും സിബിൽ സ്കോർ കുറയുകയും പുതിയ ലോണുകൾ ലഭ്യമാകാതെയും വരുന്നു.
മുൻപ് ചെക്കുകൾ ദിവസങ്ങൾ എടുത്താണ് അക്കൗണ്ടുകളിൽ പണം എത്തിയിരുന്നത്. പുതിയ സംവിധാനം (ചെക്ക് പ്രസന്റ് ചെയ്യുന്ന അതേ ദിവസംതന്നേ പണം ലഭ്യമാകുന്ന) ഏർപ്പെടുത്തിയ 2025 ഒക്ടോബർ മാസം 4 അന്നു മുതൽ തകരാറിലായിരിക്കുന്നു. ഇത് അടിയന്തിരമായി പരിഹരിക്കണമെന്നും പൊതുജനങ്ങൾക്കും വ്യാപാര വ്യവസായ മേഖലയെ ഇതുമൂലമുണ്ടാകുന്ന ബാദ്ധ്യതകളിൽ നിന്നും ഒഴിവാക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്രയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ഷാജി മാത്യു, ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം പരുവാനിക്കൽ. ജില്ലാ ട്രഷറാർ കെ. എസ്സ്. അനിൽകുമാർ, യൂണിറ്റ് ജനറൽ സെക്രട്ടറി ആലിഫ് ഖാൻ മേധാവി, യൂണിറ്റ് ട്രഷറാർ ബെന്നി ഡാനിയേൽ, സൂര്യ ഗിരീഷ്, ലീന, സാബു ചരിവുകാലായിൽ, അശ്വിൻ മോഹൻ, ലാലു മറ്റപ്പള്ളിൽ, സുരേഷ് ബാബു, തമ്പി കെ.പി., ഇസ്മായിൽ മൾബറി തുടങ്ങിയവർ പ്രസംഗിച്ചു.





























