റാന്നി: മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തങ്ക അങ്കിയും വഹിച്ച ഘോഷയാത്ര ഇന്ന് മൂന്നരയോടെ അയ്യൻ്റെ മണ്ണിലെത്തി. താലൂക്കിലെത്തിയ ഘോഷയാത്രയെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഭക്തര്‍ സ്വീകരിച്ചു. നാളെ താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിലും ശരണ വീഥികളിലും വിവിധ സംഘടനകളും ഭക്തരും സ്വീകരണം നല്‍കും. ഘോഷയാത്രയുടെ മൂന്നാം ദിവസത്തെ പര്യടനത്തിലാണ് റാന്നിയിലെത്തുന്നത്. കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ നിന്നും ഇന്നു രാവിലെ ആരംഭിച്ച ഘോഷയാത്ര മലയാലപ്പുഴ ക്ഷേത്രം, മലയാലപ്പുഴ താഴം, മണ്ണാരക്കുളഞ്ഞി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ഉതിമൂട് വെളിവയൽപടിയില്‍ എത്തിയതോടെ റാന്നി താലൂക്കിലേക്കു കടന്നു. തുടര്‍ന്ന്
ഉതിമൂട്, വാളിപ്ലാക്കൽ, മന്ദിരം, ബ്ലോക്കുപടി വഴി സ്വീകരണങ്ങള്‍ ഉച്ചകഴിഞ്ഞ് 3.30ന് റാന്നി തോട്ടമൺകാവ് ദേവി ക്ഷേത്ര നടയിലെത്തി. ഇവിടെ നിന്നും തിരുവിതാംകൂർ ഹിന്ദുധര്‍മ്മ പരിഷത്ത്, വിവിധ ഹൈന്ദവ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ മുത്തുക്കുടകൾ, താലപ്പൊലി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ റാന്നി രാമപുരം മഹാവിഷ്‌ണു ക്ഷേത്രം ഗോപുരനടയിലേക്കു സ്വീകരിച്ചു. ഇവിടുത്തെ സ്വീകരണത്തിന് ശേഷം ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടു.
ഇടക്കുളം അയ്യപ്പ ക്ഷേത്രം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ മഹാവിഷ്‌ണു ക്ഷേത്രം, മാടമൺ ഹൃഷികേശ ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്‌താ ക്ഷേത്രത്തിലാണ് ഇന്നു വിശ്രമം. നാളെ രാവിലെ 8ന് പെരുനാട്ടിൽ നിന്ന് പുറപ്പെടും. കൂനംകര ശബരി ശരണാശ്രമത്തിൽ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഭക്‌തർ സ്വീകരിക്കും. തുടര്‍ന്ന് ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്ക്കൽ ക്ഷേത്രം, ചാലക്കയം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ഉച്ചയ്ക്ക് 1.30ന് പമ്പ ക്ഷേത്രത്തിലെത്തും. സ്വീകരണത്തിന് ശേഷം അവിടുന്ന് ഘോഷയാത്ര ശബരിമല സന്നിധാനത്തേക്കു പുറപ്പെടും. നാളെ വൈകിട്ട് തങ്കഅങ്കി ചാർത്തിയാണ് ശബരിമലയിൽ ദീപാരാധന നടക്കുക.





























