പത്തനംതിട്ട: ജില്ലയിലെ പട്ടയ പ്രശ്നം മൂന്നുവർഷത്തിനകം പരിഹരിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ വിവിധ മേഖലയിലെ പ്രഗത്ഭരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. പട്ടയ പ്രശ്നം പരിഹരിക്കാൻ പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ എല്ലാ ശ്രമവും നടത്തും. എല്ലാവർക്കും വീട്, എല്ലാവർക്കും ഭൂമി എന്നത് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയമാണ്. ഇക്കാര്യത്തിൽ പിന്നോട്ടില്ല. വ്യക്തികൾക്ക് മാത്രമല്ല സ്ഥാപനങ്ങൾക്കും പട്ടയം നൽകുന്ന കാര്യത്തിൽ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് നടപടിയെടുക്കും. കുമ്പഴയിലെ ഹോട്ടൽ ഹിൽപാർക്കിൽ ജില്ലയിലെ വിവിധ മേഖലകളിലെ പ്രഗത്ഭരുമായി നടന്ന കൂടിക്കാഴ്ചയിൽ നൂറിനടുത്ത് ആളുകള്‍ പങ്കെടുത്തു. തങ്ങൾ വ്യാപരിക്കുന്ന മേഖലകളിലെ പ്രശ്നങ്ങൾ അവര്‍ ജാഥാ ക്യാപ്റ്റനു മുന്നില്‍ അവതരിപ്പിച്ചു. മാലിന്യ സംസ്‌കരണം മുതൽ കായിക താരങ്ങൾക്ക് തൊഴില്‍ ലഭ്യമാക്കുന്നതും പട്ടയം, പരിസ്ഥിതി, കുടിവെള്ളം, റോഡ്, അവയവദാനം, സാംസ്കാരികരംഗം, തുടങ്ങി എല്ലാ പ്രശ്നങ്ങളും ചർച്ചയിൽ ഉന്നയിക്കപ്പെട്ടു.
ആരോഗ്യ രംഗത്ത് ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് മാത്രം പ്രാധാന്യം കൊടുക്കുന്ന സമ്പ്രദായം തുടരരുതെന്ന് ഡോ. രാം മോഹൻ പറഞ്ഞു .ഇക്കാര്യത്തിൽ സർക്കാരിന് വ്യക്തമായ നയമുണ്ടെന്നും ഏതെങ്കിലും ഒരു മേഖലയെ താഴ്ത്തിക്കെട്ടാനോ ഉയർത്തി കെട്ടാനോ ഉദ്ദേശിക്കുന്നില്ലെന്നും എല്ലാ മേഖലയ്ക്കും അതിൻന്റേതായ പ്രാധാന്യമുണ്ടെന്നും എല്ലാവരെയും സമന്വയിപ്പിച്ചു കൊണ്ടുപോകുകയാണ് സിപിഐ എമ്മിന്റെയും സർക്കാരിന്റെയും നയമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പെന്തക്കോസ്തു വിഭാഗം അനുഭവിക്കുന്ന പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാവണമെന്ന് പെന്തകോസ്ത് മിഷൻ ദേശീയ ഫോറം സെക്രട്ടറി ഡോ. റോയി രാജു അഭിപ്രായപ്പെട്ടു. ചില മേഖലകളിൽ ആരാധന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. അതിനു പരിഹാരം വേണം. യുവാക്കൾക്ക് സംസ്ഥാനത്ത് തന്നെ കൂടുതൽ തൊഴിൽ ലഭ്യമാക്കണമെന്നും പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ച പാഠ്യപദ്ധതിയും വിവിധ തൊഴിൽ നൈപുണ്യ സംവിധാനവും നടപ്പാക്കണം.
പ്രവാസികൾ ഏറെയുള്ള ജില്ലയിൽ നോർക്കയുമായി ബന്ധപ്പെട്ട സബ് സെന്റർ ജില്ലയിൽ അത്യാവശ്യമാണെന്ന് ജോർജ് വർഗീസ് അഭിപ്രായപ്പെട്ടു. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഫാ. ജോർജ് ഡേവിഡ്, പ്രവാസി മേഖലയുമായി ബന്ധപ്പെട്ട് ജേക്കബ് മാത്യു, ജോർജ് വർഗീസ്, പട്ടയ പ്രശ്നവുമായി ബന്ധപ്പെട്ട് എസ്‍എൻ്‍ഡിപി പത്തനംതിട്ട യൂണിയൻ സെക്രട്ടറി എന്നിവരും സംസാരിച്ചു. മുക്കാൽ മണിക്കൂറോളം നീണ്ട ചർച്ചയിൽ വിവിധ സഭാ വിഭാഗങ്ങളിലെ വൈദികരും സാംസ്‌കാരിക പ്രവർത്തകരും കായികതാരങ്ങളും പങ്കെടുത്തു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. ടി എം തോമസ് ഐസക്ക്, സി എസ് സുജാത, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി കെ ബിജു, എം സ്വരാജ് , സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം എന്നിവരും പങ്കെടുത്തു.