റാന്നി: വയലത്തല കുട്ടത്തോട് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ തോട്ടിൽ അർധരാത്രിയിൽ കക്കൂസ് മാലിന്യം തള്ളി. പാലത്തിനു താഴെ റോഡിനു ഇടതു വശത്തുള്ള സ്ഥലത്താണ് തള്ളിയത്. പറയാനോലിക്കൽ ഷാജി, ചെങ്കോട്ടയിൽ മോണിക്കാമ്മ, ചിറത്തിട്ടയിൽ അച്ഛന്‍കുഞ്ഞ് എന്നിവരുടെ കിണറുകൾ മാലിന്യം തള്ളിയ തോടിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ഇനി കിണർ വൃത്തിയാക്കാതെ വെള്ളം ഉപയോഗിക്കാൻ കഴിയില്ല.
മാലിന്യം തള്ളിയതിനു പിന്നാലെ വീട്ടാവശ്യത്തിനും മറ്റും വെള്ളം വില കൊടുത്ത് വാങ്ങുകയായിരുന്നു. വലിയൊരു മാഫിയയാണ് ഇതിനു പിന്നിലെന്നും സ്ഥലത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയാണ് ടാങ്കറിൽ വന്നു വലിയ വാൽവിൽ കൂടെ മാലിന്യം തുറന്ന് വിടുന്നത്. മിനിറ്റുകൾ പോലും വേണ്ട അത് തള്ളുവാൻ. വാഹനത്തിൽ ആരെങ്കിലും പിന്തുടർന്നാൽ അവരെ ബ്ലോക്ക് ചെയ്യാൻ വരെ വാഹനം ഉണ്ടെന്നും പറയുന്നു. റാന്നി പോലീസ് സ്ഥലത്തു വന്നു കേസ് എടുത്തതായി ഇലന്തൂര്‍ ബ്ലോക്കു പഞ്ചായത്തംഗം സാം പി തോമസ് പറഞ്ഞു.