കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിനെ ഇനിയും കണ്ടെത്താനായില്ല. നിലവിൽ തിരച്ചിൽ അതീവദുഷ്ക്കരമാണ്. തിരച്ചിൽ തുടരുന്നതിനിടെ മുക്കം അഗ്നിരക്ഷാ സേനയിലെ സ്കൂബ ഡൈവിങ് സംഘം തലനാരിഴയ്ക്കാണ് മലവെള്ളപ്പാച്ചിലിൽനിന്ന് രക്ഷപ്പെട്ടത്. പതങ്കയം വെള്ളച്ചാട്ടത്തിന് താഴെയുള്ള രണ്ടാമത്തെ കയത്തിലായിരുന്നു ഞായറാഴ്ച രാവിലെ മുതൽ തിരച്ചിൽ നടത്തുന്നത്. എന്നാൽ ഇതിനിടെ അതിശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായി. വെള്ളം കുത്തിയൊലിച്ചു വരുന്നതു കണ്ടതോടെ സംഘത്തിലുണ്ടായിരുന്നവർ ഉപകരണങ്ങളുമായി ഉടൻ തൊട്ടടുത്തുള്ള സുരക്ഷിത സ്ഥാനത്തേക്ക് മാറി. പുഴയ്ക്ക് കുറുകെ വടം കെട്ടി അതിസാഹസികമായാണ് ഇവരെ പിന്നീട് മറുകരയിലേക്ക് എത്തിച്ചത്. വനത്തിനുള്ളിൽ ശക്തമായ മഴയുള്ളതുകൊണ്ടാണ് പതങ്കയത്തേക്ക് വെള്ളം ഒഴുകിയെത്തുന്നത്.
പുഴയിൽ വെള്ളം കുറഞ്ഞില്ലെങ്കിൽ തിരച്ചിൽ കൂടുതൽ ദുഷ്ക്കരമാകും.മലപ്പുറം കീഴ്ശ്ശേരി സ്വദേശിയും ടൂറിസ്റ്റ് ഗൈഡുമായ ഷിബിലി(27) നെയാണ് ശനിയാഴ്ച വൈകീട്ടോടെ ഒഴുക്കിൽപ്പെട്ട് കാണാതായത്. ആനക്കാംപൊയിൽ പതങ്കയം വെള്ളച്ചാട്ടത്തിന് മുകളിൽ കാലമ്പാറ തൂക്കുപാലത്തിന് താഴെവെച്ചായിരുന്നു അപകടം. ബെംഗളൂരുവിൽ നിന്നെത്തിയ 11 അംഗ വിനോദസഞ്ചാര സംഘത്തിനൊപ്പമാണ് ഷിബിൽ ഉണ്ടായിരുന്നത്.വിനോദസഞ്ചാരികൾ പാറക്കെട്ടിൽ പ്രകൃതിസൗന്ദര്യം ആസ്വദിക്കുകയായിരുന്നു. അപ്പോൾ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ഇവരിൽ രണ്ടുപേർ പാറയിൽനിന്ന് കാൽവഴുതി ഒഴുക്കിൽപ്പെട്ടു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷിബിൽ അപകടത്തിൽപ്പെട്ടത്. വിനോദസഞ്ചാരികളായ രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും ഷിബിലിനെ കണ്ടെത്താനായില്ല.





























