പത്തനംതിട്ട: അടൂർ ജനറൽ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ചു. ഡോക്ടറുടെ അനാസ്ഥയാണ് മരണ കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. പുത്തനമ്പലം ഐവർകാല വെസ്റ്റ് നോർത്ത് വിഷ്ണു ഭവനിൽ വിനീത് രേഷ്മ ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. വിനീത് നൽകിയ പരാതിയിൽ അടൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസിന്റെ സാന്നിധ്യത്തിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും.
ബുധനാഴ്ച വൈകീട്ടാണ് പ്രസവത്തിനായി രേഷ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തപ്പോൾ കുഞ്ഞ് മരിച്ച നിലയിലായിരുന്നു. രാത്രിയിൽ രേഷ്മക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടപ്പോൾ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തടുക്കാൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ സമ്മതിച്ചില്ല. പിറ്റേ ദിവസം രാവിലെ കുഞ്ഞിന് അനക്കകുറവുണ്ടെന്ന് രേഷ്മ നഴ്‌സുമാരെ അറിയിച്ചെങ്കിലും സ്ഥലത്തെത്തി പരിശോധന നടത്തിയ ഡോക്ടർ സുചേത പുറത്തുപോയ ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ് തിരികെ എത്തിയതെന്നും രേഷ്മയുടെ ഭർത്താവ് വിനീത് ആരോപിച്ചു. ഒടുവിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തപ്പോൾ കുഞ്ഞ് മരിച്ച നിലയിലായിരുന്നു. ജനറൽ ആശുപത്രിയിൽ പ്രസവത്തിന് മുമ്പ് കുഞ്ഞ് മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.





























