ഭോപ്പാൽ: മധ്യപ്രദേശിൽ ഹിന്ദു വിഭാഗത്തിൽപെട്ട രണ്ടുപേരെ അംഗങ്ങളാക്കി സംസ്ഥാന വഖഫ് ബോർഡ് പുനസംഘടിപ്പിച്ച് ബിജെപി സർക്കാർ. 2025ലെ വഖഫ് ഭേദഗതി നിയമപ്രകാരമാണ് മധ്യപ്രദേശിലെ മോഹൻ യാദവ് സർക്കാരിൻ്റെ നടപടി. ഇതോടെ രാജ്യത്ത് ആദ്യമായി വഖഫ് ഭേദഗതി നിയമപ്രകാരം വഖഫ് ബോർഡ് പുനസംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറി. സംസ്ഥാന വഖഫ് ബോർഡിൽ മുസ്ലീം ഇതര മതസ്ഥരും അംഗങ്ങളാകണമെന്ന വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥ പ്രകാരമാണ് മധ്യപ്രദേശ് സർക്കാരിൻ്റെ നടപടി. സൻവാർ പട്ടേലിനെ ചെയർമാനാക്കി ആണ് 10 അംഗ സംസ്ഥാന വഖഫ് ബോർഡിനെ സർക്കാർ പുനസംഘടിപ്പിച്ചത്. മനോജ് മൽപാനി, അനിമേഷ് ഭാർഗവ എന്നിവരാണ് ബോർഡിലെ ഹിന്ദു അംഗങ്ങൾ.
ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഞായറാഴ്ച സർക്കാർ പുറത്തിറക്കി. പുതിയ ഭേദഗതി അനുസരിച്ച് വഖഫ് ബോർഡ് പുനസംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശ് എന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.






























