മണക്കാട് : സംസ്ഥാനത്ത് പലയിടങ്ങളിലും ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. എന്നാൽ പഞ്ചായത്തിൽ ജല അതോറിറ്റിയുടെ വാട്ടർ ടാങ്കിൽ നിന്ന് വിതരണം ചെയ്യുന്നതാവട്ടെ കലക്കവെള്ളവും. മണക്കാട് പഞ്ചായത്തിൽ ആണ് സംഭവം. ഇവിടുത്തെ ജല അതോറിറ്റിയുടെ പുലിക്കുന്ന് വാട്ടർ ടാങ്കിൽ നിന്നും ആളുകൾക്ക് കിട്ടുന്നത് കലക്കവെള്ളമാണ്. വെള്ളത്തിൽ മാലിന്യമുണ്ടെന്ന് നിരവധി തവണ ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നാണ് ആരോപണം. കഴിഞ്ഞ വർഷമാണ് 40 ലക്ഷം രൂപ ചെലവിൽ പുലിക്കുന്ന് ടാങ്കിലേക്ക് പുതിയ പമ്പിങ് ലൈൻ സ്ഥാപിച്ചതാണ്.
ഇവിടെ നിന്നാണ് കലങ്ങിയ വെള്ളം പൈപ്പിലൂടെ എത്തുന്നത്. ജലജന്യ രോഗങ്ങൾ പടരാനുള്ള സാഹചര്യം ഉള്ളതിനാൽ അടിയന്തരമായി വാട്ടർ അതോറിറ്റി പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നാണ് പഞ്ചായത്ത് വികസനകാര്യ സ്ഥിരസമിതി കമ്മിറ്റി അധ്യക്ഷ ഉഷ ജേക്കബ് ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉഷ ജേക്കബ് ജല അതോറിറ്റി അധികൃതർക്ക് പരാതി നൽകുകയും ചെയ്തു.






























