തൃശ്ശൂർ : തൃശ്ശൂർ കേച്ചേരി കൂമ്പുഴ പാലത്തിനു സമീപം യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്ന (31) മകൻ റാണ (3) എന്നിവരാണ് മരിച്ചത്. മകനെ ദേഹത്തോട് ചേർത്ത് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ചൊവ്വാഴ്ച രാവിലെ പത്തരയോടെ മകനോടൊപ്പം വീട്ടിൽ നിന്നിറങ്ങി തൊട്ടടുത്തുള്ള അംഗണവാടിയിലേക്കെന്ന് പറഞ്ഞാണ് ഹസ്ന പോയത്. അംഗണവാടിയിലേക്ക് പോകുകയും ശേഷം വില്ലേജ് ഓഫീസിലേക്ക് പോകാനുണ്ടെന്നും പറഞ്ഞിരുന്നതായി മാതാവ് പറഞ്ഞു.
ഓണത്തിന് ശേഷം മകന് പനി ആയതിനാൽ അംഗണവാടിയിൽ പോയിരുന്നില്ലെന്ന് അധ്യാപകർ വ്യക്തമാക്കുന്നു. പതിനൊന്ന് മണിയോടെ ഇരുവരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. മകനെ ദേഹത്തോട് ചേർത്ത് കെട്ടിയായിരുന്നു ഹസ്ന പുഴയിലേക്ക് ചാടിയത്. സംസാരിക്കാൻ ബുദ്ധിമുട്ടും കേൾവി ശക്തി കുറവുമുള്ള കുട്ടിയാണ്. എന്താണ് മരണകാരണം എന്നത് സംബന്ധിച്ച് കുന്നംകുളം പോലീസ് അന്വേഷിച്ചു വരികയാണ്.






























