ഡല്‍ഹി: ഒടിപി നൽകാൻ വൈകിയതിന് ഫ്ലിപ്കാർട്ട് ഡെലിവറി ജീവനക്കാരന്‍ പിതാവിനോട് മോശമായി പെരുമാറിയെന്ന് യുവതിയുടെ പരാതി. ഇനി ഒരിക്കലും ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങില്ലെന്നും യുവതി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് യുവതി തന്റെ ദുരനുഭവം വ്യക്തമാക്കിയത്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് യുവതിയുടെ പിതാവ് ചില സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. ഇവ നല്‍കാനെത്തിയ ഡെലിവറി ജീവനക്കാരന്‍ ഫോണിലെ ഒടിപി പറയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒടിപി പിതാവിന്റെ ഫോണിലെത്തിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഡെലിവറി ജീവനക്കാരന്‍ പിതാവിനോട് ദേഷ്യപ്പെട്ടതെന്ന് യുവതി പറയുന്നു. കുറച്ച് നേരം കാത്തിരിക്കുന്നതിന് പകരം ഇയാള്‍ തന്റെ പിതാവിനോട് മോശമായി സംസാരിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ഒന്നും ചെയ്യാന്‍ അറിയില്ലെങ്കില്‍ എന്തിനാണ് ഇതൊക്കെ ഓര്‍ഡര്‍ ചെയ്തത് എന്നാണ് ഇയാള്‍ ചോദിച്ചത്.
ഇനി ആരും ഇവരില്‍ നിന്ന് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യരുത്. ഇങ്ങനെയാണ് ഇവര്‍ കസ്റ്റമേഴ്‌സിനോട് പെരുമാറുന്നത് എന്ന് യുവതി പോസ്റ്റില്‍ കുറിച്ചു. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. പ്രായമായവരോട് പരുഷമായി പെരുമാറാന്‍ പാടില്ല. മര്യാദയും ബഹുമാനവും നൽകണം എന്ന് ഒരാള്‍ കമന്റ് ചെയ്തു. അഴിമതി നിറഞ്ഞ സ്ഥാപനമാണ് ഫ്‌ളിപ്പ്കാര്‍ട്ട്. ഒരിക്കലും അവര്‍ നിങ്ങളുടെ പണം തിരികെ തരില്ല. മോശം കസ്റ്റമര്‍ സര്‍വ്വീസാണ് അവരുടേത്. മറ്റ് ആപ്ലിക്കേഷനുകളില്‍ നിന്ന് സാധനം വാങ്ങുന്നതാണ് നല്ലത് എന്നും മറ്റൊരാള്‍ കമന്റ് ചെയ്തു. സംഭവത്തില്‍ പ്രതികരിച്ച് ഫ്‌ളിപ്പ്കാര്‍ട്ടും രംഗത്തെത്തി. ഇത്തരം സംഭവങ്ങളെ ഞങ്ങള്‍ ഗൗരവത്തോടെ കാണുന്നു. എക്‌സിക്യൂട്ടീവിന്റെ മോശം പെരുമാറ്റത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. വിഷയം പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് ഒരവസരം നല്‍കണം എന്നാണ് ഫ്‌ളിപ്പ്കാര്‍ട്ട് പ്രതികരിച്ചത്.





























