മെയിൻപുരി (ഉത്തർപ്രദേശ്): ബാങ്കിന്റെ പിഴവിനെ തുടർന്ന് യുവതിയുടെ അക്കൗണ്ടിലെത്തിയത് 10 കോടി രൂപ. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ ബിച്വാനിലെ ദേവ്ഗഞ്ച് ഗ്രാമവാസിയായ റീത്തയുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്.കൃഷി ചെയ്തു ജീവിക്കുന്ന റീത്ത അക്കൗണ്ടിലുള്ള പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയെങ്കിലും ശാഖ അടച്ചിരുന്നു. തുടർന്ന് എടിഎമ്മിൽ എത്തി അക്കൗണ്ട് ബാലൻസ് പരിശോധിച്ചപ്പോഴാണ് 9,99,49,588 രൂപ ബാലൻസ് കാണിച്ചത്. ഇക്കാര്യം ഉറപ്പിക്കാനായി മറ്റൊരു എടിഎമ്മിൽ കയറി പരിശോധിച്ചു. ശരിയാണെന്ന് മനസിലായതോടെ റീത്ത ഞെട്ടി.
അക്കൗണ്ടിൽ നിന്ന് ഒരു രൂപ പോലും എടുക്കാതെ അവർ വിവരം കുടുംബത്തെ അറിയിച്ചു. ബാങ്കിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവ് അറിയിക്കാൻ റീത്തയും കുടുംബവും പിറ്റേന്ന് തന്നെ ശാഖയിലെത്തിയെങ്കിലും അന്ന് ബാങ്ക് അവധിയായിരുന്നു. പിന്നീട് ഫോണിൽ ബന്ധപ്പെട്ട് അധികൃതരെ കാര്യങ്ങൾ ധരിപ്പിച്ചു. സാങ്കേതിക പിഴവോ ഇടപാടിലെ പിഴവോ ആകാം സംഭവത്തിന് കാരണമെന്ന് ബാങ്ക് മേലധികാരികൾ പറഞ്ഞു. ബ്രാഞ്ച് വീണ്ടും തുറന്നതിനു ശേഷം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.






























