തിരുവനന്തപുരം: റിസര്‍വ് ബാങ്കിലെ ജീവനക്കാരിയെന്ന് പരിചയപ്പെടുത്തി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവതി തിരുവനന്തപുരത്ത് അറസ്റ്റിൽ. മലപ്പുറം നിലമ്പൂര്‍ അകമ്പാടം സ്വദേശി ഷിബില (28) ആണ് പൊലീസിന്റെ പിടിയിലായത്. ബാലരാമപുരത്ത് നിന്ന് ഇവരെ പിടികൂടുകയായിരുന്നുവെന്ന് നിലമ്പൂര്‍ എസ്എച്ച്ഒ സുനില്‍ വ്യക്തമാക്കി. നിലമ്പൂര്‍ പൊലീസും ഡാന്‍സാഫും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ബിസിനസ് ലോണായി വന്‍ തുക ലഭ്യമാക്കാം എന്ന് ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.
റിസര്‍വ് ബാങ്കിലെ ജീവനക്കാരിയാണെന്ന് പ്രതി ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നു.നിലമ്പൂരില്‍ വ്യവസായിയോട് വായ്പ തരപ്പെടുത്തി നല്‍കാമെന്ന് ഇവര്‍ ഉറപ്പു നല്‍കിയിരുന്നു. ഇതിനായി 30 ലക്ഷം രൂപയും പ്രതി കൈപ്പറ്റി. വീണ്ടും പണം ആശ്യപ്പെട്ടപ്പോളാണ് വ്യവസായി തിരുവനന്തപുരം റിസര്‍വ് ബാങ്കിലെത്തി ജീവനക്കാരിയുടെ വിവരങ്ങള്‍ അന്വേഷിച്ചത്. ഇതോടെ ഷിബിലയുടെ തട്ടിപ്പ് വ്യവസായി തിരിച്ചറിയുകയായിരുന്നു.





























